ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനം ഇറങ്ങാൻ വേണ്ടി മരങ്ങൾ വെട്ടിയത് വിവാദമാകുന്നു. ഒഡീഷയിലെ സന്ദർശനത്തിനായി പ്രധാനമന്ത്രിയുടെ വിമാനമിറക്കാൻ താത്കാലിക ഹെലിപ്പാഡ് തയാറാക്കുന്നതിനായാണ് നിരവധി മരങ്ങൾ വെട്ടിനീക്കിയത്. ഈ നടപടിക്കെതിരേ ബലാംഗിർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമീർ സത്പതി രംഗത്തെത്തി.
മുൻകൂർ അനുമതി വാങ്ങാതെയാണ് റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിനു സമീപത്തെ മരങ്ങൾ താത്കാലിക ഹെലിപ്പാഡിനായി വെട്ടിനീക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. എത്ര മരങ്ങളാണ് വെട്ടിമാറ്റിയതെന്ന് സ്ഥലത്തെത്തി പരിശോധിക്കുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബാബാജി ചരണഅ റൗൾ അറിയിച്ചു.
അതേസമയം, മരങ്ങൾ വെട്ടിനശിപ്പിച്ചെന്ന ആരോപണത്തിനെതിരേ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനത്തിൽ ആശങ്കയുള്ളവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ഒഡീഷയിൽ സന്ദർശനം നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ