മുംബൈ: സീരിയലില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു കോടിയോളം രൂപ തട്ടിയ സംഘം പിടിയിൽ. അവിനാശ് കുമാര്‍ ശര്‍മ(24) വിനോദ് ബാന്ദ്രി(30) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്. അവിനാശ് സോഫ്റ്റവെയര്‍ എഞ്ചിനീയറാണ്.
പുതുമുഖങ്ങളെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെയും ലക്ഷ്യമാക്കിയായിരുന്നു ഇരുവരും തട്ടിപ്പു നടത്തിയത്. കൃഷ്ണ ബാഹു പോലെയുള്ള സീരിയലില്‍ അവസരം നല്‍കാമെന്നു പറഞ്ഞയിരുന്നു തട്ടിപ്പ്. ഇരകളോട് സംസാരിച്ച ശേഷം പ്രൊഡ്യൂസറെ കാണിക്കാനാണെന്ന് പറഞ്ഞു ഫോട്ടോയും പ്രൊഫൈല്‍ വീഡിയോയും വാങ്ങിയ്ക്കും.
പിന്നീട് പ്രൊഡ്യൂസര്‍ അനുകൂലമായി പ്രതികരിച്ചെന്നും നടപടി ക്രമങ്ങള്‍ക്കായി തുക വേണമെന്നും ആവശ്യപ്പെടും. പേടിഎം, ഓണ്‍ലൈന്‍ ബാങ്കിങ് എന്നിവ മുഖേന പണം കൈമാറാന്‍ അറിയിച്ചുകൊണ്ടുള്ള ഈ മെയില്‍ സന്ദേശമാണ് കൈമാറുക.
ഇത്തരത്തില്‍ പണം കൈമാറിയവരെയാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ രണ്ടുപേര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഏകദേശം 75 പേരെ ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചതായി പൊലീസ് അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ