വിമര്‍ശനങ്ങള്‍ വകവെച്ചില്ല; വിവാദങ്ങള്‍ക്കിടയില്‍ സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിച്ചു

സീനിയോറിറ്റി മറികടന്നു എന്ന വിമര്‍ശനം വകവെക്കാതെ സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിച്ച് വിജ്ഞാപനം
വിമര്‍ശനങ്ങള്‍ വകവെച്ചില്ല; വിവാദങ്ങള്‍ക്കിടയില്‍ സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിച്ചു

ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്നു എന്ന വിമര്‍ശനം വകവെക്കാതെ സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിച്ച് വിജ്ഞാപനം. കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് ദിനേശ്മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജിവ്ഖന്ന എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. മലയാളിയായ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോനെയും, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ്‌നന്ദര്‍ജോഗിനെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താമെന്ന മുന്‍ തീരുമാനമാണ് തിരുത്തിയത്. വ്യാഴാഴ്ച ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിലാണ് ഡിസംബര്‍ 10ന് എടുത്ത തീരുമാനം റദ്ദാക്കിയത്.

ഡിസംബര്‍ 12ന് ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് രാജേന്ദ്രമേനോനെയും ജസ്റ്റിസ് പ്രദീപ്‌നന്ദര്‍ജോഗിനെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഭൂരിഭാഗം ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊളീജിയം തീരുമാനമെടുത്താല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയാണ് പതിവ്. കൊളീജിയം തീരുമാനങ്ങള്‍ സുപ്രീംകോടതി വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുന്ന നടപടിക്രമവുമുണ്ട്. കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ വിരമിക്കുകയും ക്രിസ്മസ്, നവവത്സര അവധികള്‍ക്കായി കോടതി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വാഭാവിക നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ജസ്റ്റിസ് മദന്‍ ബി ലോക്കുറിന് പകരം ജസ്റ്റിസ് അരുണ്‍മിശ്രയെ അംഗമാക്കി കൊളജീയം പുനഃസംഘടിപ്പിച്ചശേഷം ചേര്‍ന്ന യോഗം മുന്‍ കൊളീജിയം എടുത്ത തീരുമാനം പുനഃപരിശോധിക്കുകയും തിരുത്താന്‍ തീരുമാനിക്കുകയും ചെയ്തുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ജസ്റ്റിസുമാരായ ദിനേശ്മഹേശ്വരിയെയും സഞ്ജിവ്ഖന്നയെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തെ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി കൈലാഷ്ഗംഭീര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. സീനിയോറിറ്റിയുള്ള  വിവിധ ഹൈക്കോടതി ചീഫ്ജസ്റ്റിസുമാര്‍ ഉള്‍പ്പടെ 32ഓളം ജഡ്ജിമാരെ പിന്തള്ളിയാണ് ഇരു ജഡ്ജിമാരെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് കൈലാഷ്ഗംഭീര്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com