അമിത് ഷായെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍; ജനങ്ങളുടെ ശാപം; മാപ്പുപറയണമെന്ന് ബിജെപി

കര്‍ണാടകയിലെ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ഇനിയും ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതരമായ രോഗമായിരിക്കും കാത്തിരിക്കുന്നതെന്ന് ഹരിപ്രസാദ് 
അമിത് ഷായെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍; ജനങ്ങളുടെ ശാപം; മാപ്പുപറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പന്നിപ്പനി ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ബി കെ ഹരിപ്രസാദ്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കര്‍ണാടകയില്‍ ജനങ്ങള്‍ നല്‍കിയ ശാപമാണ് അമിത് ഷായ്ക്ക് ലഭിച്ചതെന്നാണ് ഹരിപ്രസാദ് പറഞ്ഞത്.

കര്‍ണാടകയിലെ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ഇനിയും ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതരമായ രോഗമായിരിക്കും കാത്തിരിക്കുന്നതെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ രോഗത്തെ പരിഹസിച്ച ഹരിപ്രസാദിന്റെ നിലപാടില്‍ രൂക്ഷമായ വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. അസുഖബാധിതനായ ഒരാളെ ഇത്തരത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്ന് ബിജെപി വിമര്‍ശിച്ചു. സംഭവത്തില്‍ മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതിനിടെ, പന്നിപ്പനി ബാധിച്ച് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രണ്ടുദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ബി.ജെ.പി. മാധ്യമവിഭാഗം തലവന്‍ അനില്‍ ബലൂനി അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണൈന്നും ബലൂനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എച്ച്1 എന്‍1 ബാധയെ തുടര്‍ന്ന് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് വിവരം പുറത്തു വിട്ടത്. ജനുവരി 20 മുതല്‍ വെസ്റ്റ് ബംഗാളില്‍ രാഷ്ട്രീയജാഥകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരുങ്ങവെയാണ് അമിത് ഷായ്ക്ക് രോഗം ബാധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com