ന്യൂഡല്‍ഹി: ആയുധധാരികളായ കൊള്ളക്കാർ ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ വൻ കവർച്ച നടത്തി. ബി 3, ബി 7 എ സി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. ആയുധധാരികളായ സംഘം എ സി കോച്ചുകളില്‍ അതിക്രമിച്ചു കയറി യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു.
പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് സംഘം അപഹരിച്ചത്. പത്തോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കൈവശം മൂർച്ചയേറിയ കത്തികൾ അടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നു. അക്രമികള്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും കൈവശമുള്ള വിലകൂടിയ വസ്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അശ്വനികുമാർ എന്ന യാത്രക്കാരൻ റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 10മുതല്‍ 15 മിനിട്ടു വരെ കൊള്ളക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായും യാത്രക്കാരന്‍ കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും, അക്രമികളെ ഉടൻ പിടികൂടുമെന്നും ഉത്തര റെയിൽവേ വക്താവ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ