ബംഗളുരൂ: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പ്രകാശ് രാജ് ഒരു പാര്‍ട്ടിയുടെയും ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. ഒരു പാര്‍ട്ടിയിലും മൂന്ന് മാസത്തിലധികം നില്‍ക്കാനാവില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രകാശ് രാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞടുപ്പ് പ്രചരണത്തിനായി പ്രകാശ് രാജ് ബംഗളുരില്‍ ഓഫീസ് തുറന്നു. ബംഗളൂരിലെ പ്രസിദ്ധമായ യുബി മാളിന്റെ തൊട്ടടുത്താണ് പ്രകാശ് രാജിന്റെ ഓഫീസ്. പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്..
മോദിക്കതിരായ തന്റെ വിമര്‍ശനങ്ങള്‍ വ്യ്ക്തിപരമല്ല. അദ്ദേഹം വാഗ്ദാനം ചെയ്ത തൊഴിലുകളെവിടെ?. നോട്ട് നിരോധനത്തെ കുറിച്ചും കര്‍ഷക പ്രശ്‌നങ്ങളെ കുറിച്ചും എന്താണവര്‍ക്ക് പറയാനുള്ളത്. അവര്‍ ജിഎസ്ടി നടപ്പിലാക്കിയത് മോശമായിട്ടാണെന്ന് നമ്മള്‍ പറഞ്ഞു. തെറ്റാണെന്ന് നമ്മള്‍ പറഞ്ഞില്ല. അവര്‍ 200തവണ മാറ്റി പറഞ്ഞെന്നും പ്രകാശ് രാജ് പറഞ്ഞു.
ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും ബിജെപിയാണ് വിജയിച്ചതെങ്കിലും പൊരുതി നോക്കാന്‍ പ്രകാശ് രാജിന് അനുകൂലമായ ഘടകങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. മോഡി തരംഗത്തില്‍ കഴിഞ്ഞ തവണ പിസി മോഹന്‍ വിജയിച്ചത് ഒരു ലക്ഷത്തി എഴുപ്പത്തി നാലായിരം വോട്ടുകള്‍ക്കാണ്. എന്നാല്‍ രണ്ടായിരത്തിയൊമ്പതില്‍ മോഹന്‍ വിജയിച്ചത് 35000 വോട്ടുകള്‍ക്കാണ്. ഈ കണക്കിലാണ് പ്രകാശ് രാജ് നോട്ടമിടുന്നത്. കോണ്‍ഗ്രസും ജനതാദളും പിന്തുണച്ചാല്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകാശ് രാജിനുണ്ട്.
ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ എട്ട് നിയോജക മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ എട്ട് നിയോജക മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ കെജെ ജോര്‍ജ്, ദിനേഷ് ഗുണ്ടുറാവു, എന്‍എ ഹാരിസ്, സമീര്‍ അഹമ്മദ് ഖാന്‍, ആര്‍ റോഷന്‍ ബൈഗ് എന്നിവരാണ് ഈ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍. ഇവരൊക്കെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചതും. ഈ നേതാക്കള്‍ പ്രകാശ് രാജിന് വേണ്ടി വോട്ട് തേടിയാല്‍ വിജയത്തിലേക്ക് നയിക്കപ്പെടാം എന്നും പ്രകാശ് രാജിനോടൊപ്പം നില്‍ക്കുന്നവര്‍ കരുതുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ