ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്ന് സബ് കളക്ടറോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടത് വിവാദമാകുന്നു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലാ കളക്ടറാണ് ഇത്തരത്തിൽ സബ് കളക്ടറോട് ആവശ്യപ്പെട്ടത്. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് കളക്ടർ നിർദേശം നൽകിയത്. ഈ സന്ദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജൈത്പുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കണമെന്നാണ് കളക്ടർ അനുഭ ശ്രീവാസ്തവ, ഡെപ്യൂട്ടി കളക്ടർ പൂജാ തിവാരിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു ഈ വാട്സ്ആപ് ചാറ്റ്.
ബിജെപിയുടെ വിജയം ഉറപ്പാക്കിയാൽ തെരഞ്ഞെടുപ്പിനുശേഷം പൂജയ്ക്കു സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ചുമതല ലഭിക്കുമെന്നും സന്ദേശത്തിൽ കളക്ടർ അറിയിക്കുന്നു. എന്നാൽ സന്ദേശത്തിന്റെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനിടെ, വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജൈത്പുർ മണ്ഡലത്തിൽ റീപോളിംഗ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
വിഷയം വളരെ ഗൗരവതരമാണെന്നും കളക്ടറെ സ്ഥാനത്തുനിന്നു മാറ്റി മണ്ഡലത്തിൽ റീപോളിംഗ് നടത്തണമെന്നാണശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ രാംപാൽ സിംഗ് പറഞ്ഞു. ഷാഹ്ദോൾ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ബിജെപിയാണു വിജയിച്ചത്. അതിനിടെ സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ പൂജാ തിവാരി പൊലീസിൽ പരാതി നൽകി. സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും വാട്സ്ആപ്പ് സന്ദേശം വ്യാജമാണെന്നും പൂജ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ