ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാതെ സന്ദർശിക്കാൻ സാധിക്കുന്ന നേപ്പാൾ ഭൂട്ടാൻ രാജ്യങ്ങളിലേക്ക് യാത്രാ രേഖയായി ഇനി ആധാര്‍ കാര്‍ഡും ഉപയോഗിക്കാം. പതിനഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ച് വയസിനു മുകളിലുള്ളവര്‍ക്കുമാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതെന്ന് ആഭ്യന്തര മന്ത്രാലം വ്യക്തമാക്കി. പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് കാര്‍ഡ് എന്നിവയായിരുന്നു നേപ്പാള്‍, ഭൂട്ടാന്‍ സന്ദര്‍ശനത്തിന് 15 വയസിന് താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവരും ഇതുവരെ യാത്രാ രേഖകളായി കാണിക്കേണ്ടിയിരുന്നത്.
അതേസമയം ഈ രണ്ട് പ്രായപരിധിക്കും ഇടയിലുള്ളവര്‍ക്ക് ആധാര്‍ യാത്രാ രേഖയായി ഉപയോഗിക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാസ്പോര്‍ട്ടോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടെങ്കില്‍ ഈ രണ്ട് രാജ്യങ്ങളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ