സാമ്പത്തിക സംവരണം : കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് ; ഫെബ്രുവരി 18 നകം മറുപടി നല്‍കണം

നിയമഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പി ആര്‍ എസ് ഭാരതി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്
സാമ്പത്തിക സംവരണം : കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് ; ഫെബ്രുവരി 18 നകം മറുപടി നല്‍കണം

ചെന്നൈ: പൊതു വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. നിയമഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പിയും ഡിഎംകെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായ ആര്‍ എസ് ഭാരതി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഫെബ്രുവരി 18 ന് അകം മറുപടി നല്‍കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

പുതിയ ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ പുതിയ സംവരണ നിയമം റദ്ദാക്കി  ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ രാജ്യസഭയില്‍ ഡിഎംകെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം സംവരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. 

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് പുതുക്കിയ സാമ്പത്തിക സംവരണ ബില്‍. ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്നതാണ് മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് പെട്ടെന്ന് ഇത്തരം നിയമം കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com