സിബിഐയുടെ താല്‍ക്കാലിക ഡയറക്ടര്‍ നിയമനത്തിനെതിരായ ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി

എം എന്‍ നാഗേശ്വരറാവുവിനെ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറി
സിബിഐയുടെ താല്‍ക്കാലിക ഡയറക്ടര്‍ നിയമനത്തിനെതിരായ ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി

ന്യൂഡല്‍ഹി: എം എന്‍ നാഗേശ്വരറാവുവിനെ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറി. സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുളള ഉന്നതതലസമിതിയില്‍ അംഗമായതിനാലാണ് പിന്മാറുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹര്‍ജി ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തിലുളള ബെഞ്ച് 24ന് പരിഗണിക്കും. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റി പകരം എം എന്‍ നാഗേശ്വരറാവുവിനെ കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിയമിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സന്നദ്ധസംഘടനയായ കോമണ്‍ക്കോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. 

സിബിഐയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങളെ ആളിക്കത്തിച്ച് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ നീക്കുകയായിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുളള ഉന്നതതലസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.  ഉന്നതതലസമിതിയില്‍ സുപ്രിംകോടതി പ്രതിനിധിയായി ജസ്റ്റിസ് സിക്രിയാണ് പങ്കെടുത്തത്. അലോക് വര്‍മ്മയുടെ കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം എന്ന നിലയില്‍ രഞ്ജന്‍ ഗൊഗൊയ് ഉന്നതതലസമിതിയില്‍ നിന്ന് സ്വമേധയാ ഒഴിയുകയും പകരം ജസ്റ്റിസ് സിക്രിയെ സുപ്രിംകോടതി പ്രതിനിധിയായി നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുളള ഉന്നതതലസമിതിയില്‍ രഞ്ജന്‍ ഗൊഗൊയ് പങ്കെടുക്കേണ്ടി വരും. ഇത് കണക്കിലെടുത്താണ് എം എന്‍ നാഗേശ്വരറാവുവിനെ സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. പിന്നീടാണ് എം എന്‍ നാഗേശ്വരരാവുവിനെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സിബിഐയുടെ താത്കാലിക ഡയറക്ടറായി നിയമിച്ചത്. അലോക്‌വര്‍മ്മ അഴിമതി നടത്തിയതായി തെളിവില്ലെന്ന് സിബിഐയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ചുളള സിവിസി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് എ കെ പട്‌നായിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com