എല്ലാവര്‍ഷവും ദീപാവലിക്ക് അഞ്ചുദിവസം കാട്ടില്‍ കഴിയും, ഒറ്റയ്ക്ക്; മോദി 

അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണു പോകാറെന്ന് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജിന് അനുവദിച്ച അഭിമുഖത്തില്‍ മോദി പറയുന്നു
എല്ലാവര്‍ഷവും ദീപാവലിക്ക് അഞ്ചുദിവസം കാട്ടില്‍ കഴിയും, ഒറ്റയ്ക്ക്; മോദി 

ന്യൂഡല്‍ഹി:  എല്ലാവര്‍ഷവും ദീപാവലിയോടനുബന്ധിച്ച് അഞ്ചുദിവസം താന്‍ കാട്ടില്‍ പോകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ശുദ്ധജലം ലഭിക്കുന്ന, ആള്‍ക്കാരൊന്നുമില്ലാത്ത സ്ഥലം. അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണു പോകാറെന്ന് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജിന് അനുവദിച്ച അഭിമുഖത്തില്‍ മോദി പറയുന്നു. യുവാക്കള്‍ക്കുളള ഉപദേശം എന്ന തരത്തിലാണ് മോദി തന്റെ ജീവിതത്തിലെ ഒരു ഭാഗം വെളിപ്പെടുത്തിയത്.മോദി തന്റെ ജീവിതം തുറന്നുപറയുന്ന അഭിമുഖത്തിന്റെ പുതിയ ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കൗമാരകാലഘട്ടത്തിലെ ഹിമാലയന്‍ ജീവിതവും സന്ന്യാസികളോടൊപ്പമുള്ള ജീവിതവും അദ്ദേഹം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഹിമാലയത്തിലെ ജീവിതത്തിനു ശേഷം വന്ന മാറ്റങ്ങളും ചെയ്ത കാര്യങ്ങളുമാണു പുതിയ ഭാഗത്തിലുള്ളത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജുകളിലാണ് മോഡിയുമായുള്ള അഭിമുഖം പങ്കുവച്ചിരിക്കുന്നത്.

അതിവേഗം കുതിക്കുന്ന സമകാലിക ലോകത്ത് യുവാക്കള്‍ക്കുളള ഉപദേശം എന്ന മട്ടിലാണ് തന്റെ അനുഭവങ്ങള്‍ മോദി പങ്കുവെച്ചത്. ഈ തിരക്കിനിടയില്‍ സ്വയം ആത്മപരിശോധന നടത്താന്‍ ഒരു ചെറിയ ഇടവേളയെടുക്കാന്‍ മോദി ഉപദേശിക്കുന്നു. ഇത് നിങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തും. നിങ്ങളിലുളള നിങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായകമാകുമെന്നും അഭിമുഖത്തിന്റെ മൂന്നാംഭാഗത്തില്‍ പറയുന്നു.

ഹിമാലയത്തിലെ ജീവിതത്തിനു ശേഷം ഞാന്‍ മടങ്ങിയെത്തിയത് അഹമ്മദാബാദിലേക്കായിരുന്നു. ആ വലിയ നഗരം എനിക്ക് അത്ര പരിചിതമായിരുന്നില്ല. അവിടെ വച്ചു ഞാന്‍ എന്റെ അമ്മാവന്റെ കാന്റീനില്‍ സഹായിക്കാനും കൂടിയിരുന്നു. അപ്പോഴും ജീവിതത്തില്‍ മറ്റുള്ളവരെ സേവിക്കണമെന്ന അതിയായ മോഹം എന്റെ ഉള്ളിലുണ്ടായിരുന്നു. പിന്നീടു ഞാന്‍ ഒരു മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരക് ആയി മാറി.

അവിടെ എനിക്കു വിവിധ മേഖലകളില്‍ ജീവിക്കുന്നവരുമായി ഇടപഴകാന്‍ കഴിഞ്ഞു. ആര്‍എസ്എസ് ഓഫിസ് വൃത്തിയാക്കല്‍, പാത്രങ്ങള്‍ കഴുകല്‍, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങിയ ജോലികളെല്ലാം ചെയ്താണു ജീവിച്ചത്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാന്‍ കാട്ടിലേക്കു പോകുമായിരുന്നു. ശുദ്ധജലം ലഭിക്കുന്ന, ആള്‍ക്കാരൊന്നുമില്ലാത്ത സ്ഥലം. അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണു പോകുക.

അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റര്‍നെറ്റും ടിവിയും ഒന്നുംതന്നെ ഉണ്ടായിരിന്നില്ല താനും. അന്നത്തെ ഏകാന്ത ധ്യാനങ്ങളില്‍ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. അന്നു പലരും എന്നോട് ചോദിക്കും നിങ്ങള്‍ ആരെ കാണാനാണു പോകുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറയും, ഞാന്‍ എന്നെ കാണാനാണു പോകുന്നത്.മോദി അഭിമുഖത്തില്‍ പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഇതിനോടകം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com