സിബിഐ കേസ് : ജസ്റ്റിസ് സിക്രിയും പിന്മാറി

സന്നദ്ധ സംഘടനയായ കോമണ്‍കോസിന് വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്
സിബിഐ കേസ് : ജസ്റ്റിസ് സിക്രിയും പിന്മാറി

ന്യൂഡല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വരറാവുവിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രി പിന്മാറി. സിബിഐ മേധാവിയായിരുന്ന അലോക് വര്‍മ്മയെ നീക്കാന്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് സിക്രിയാണ് പങ്കെടുത്തത്. തുടര്‍ന്നാണ് അലോക് വര്‍മ്മയ്ക്ക് പകരം നാഗേശ്വര റാവുവിന് ഇടക്കാല ഡയറക്ടറുടെ ചുമതല നല്‍കിയത്. 

ഈ സാഹചര്യത്തിലാണ് സിക്രിയുടെ പിന്മാറ്റമെന്നാണ് സൂചന. രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍, കേസ് കേള്‍ക്കുന്നതില്‍ നിന്നും താന്‍ പിന്മാറുകയാണെന്നും, പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ച ശേഷം ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് സിക്രി അറിയിക്കുകയായിരുന്നു. 

സന്നദ്ധ സംഘടനയായ കോമണ്‍കോസിന് വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് എം നാഗേശ്വര റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഇടക്കാല ഡയറക്ടറെ നിയമികേണ്ടതെന്നാണ് കീഴ്‌വഴക്കം. എന്നാല്‍ നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് അങ്ങനെയല്ലാത്തതിനാല്‍ നിയമനം റദ്ദാക്കണമെന്നാണ് കോമണ്‍കോസിന്റെ വാദം. 

നേരത്തെ കേസ് കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും പിന്മാറിയിരുന്നു. സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നത തലസമിതി ഇന്ന് യോഗം ചേരാനിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com