ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രി 11.37 നാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം കലാം സാറ്റ് വി2 ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം നിര്‍മിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു ഉപഗ്രഹ വിക്ഷേപണം. സ്വകാര്യ സ്ഥാപനം ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം എന്ന പ്രത്യേകത കൂടി കലാം സാറ്റ് 2 വിനുണ്ട്.ഡോ.എ.പി.ജെ.അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായാണ് കലാംസാറ്റ് എന്ന പേരിട്ടത്. 64ഗ്രാം ഭാരമുള്ള കലാംസാറ്റ് (ഗുലാബ് ജാമുന്‍) 2017ല്‍ നാസ വിക്ഷേപിച്ചിരുന്നെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല. 12 ലക്ഷം രൂപ ചിലവിലാണ് ഉപഗ്രഹം നിര്‍മ്മിച്ചത്.
ഇതോടൊപ്പം സൈനിക ഉപഗ്രഹമായ മൈക്രോസാറ്റ് ആറും വിക്ഷേപിച്ചു. സൈനിക ആവശ്യങ്ങൾക്കായി ചിത്രങ്ങൾ പകർത്തുകയാണ് മൈക്രോസാറ്റ് ആറിന്റെ ലക്ഷ്യം. ചന്ദ്രയാൻ 2 ഉൾപ്പെടെ മുപ്പത്തിരണ്ട് ദൗത്യങ്ങളാണ് ഈ വർഷം ഐ.എസ്.ആർ.ഒ യുടെ മുന്നിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ