ബംഗളുരുവിലെ എല്ലാ കെട്ടിടങ്ങളും നിയമ വിരുദ്ധം! ; നിയമപ്രകാരം പൊളിക്കേണ്ടി വരിക 19 ലക്ഷം കെട്ടിടങ്ങള്‍

ജലസ്രോതസ്സുകളുടെ 75മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധിച്ചിട്ടുള്ളത്. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാനു
ബംഗളുരുവിലെ എല്ലാ കെട്ടിടങ്ങളും നിയമ വിരുദ്ധം! ; നിയമപ്രകാരം പൊളിക്കേണ്ടി വരിക 19 ലക്ഷം കെട്ടിടങ്ങള്‍

 ബംഗളുരു: ദേശീയ ഹരിത ട്രൈബ്യൂണല്‍ 'ലേക്ക് ബഫര്‍സോണ്‍' നടപ്പിലാക്കിയാല്‍ ബംഗളുരു നഗരത്തിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 19 ലക്ഷം വരുന്ന കെട്ടിടങ്ങളാണ് അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത്. ബൃഹത് ബംഗളുരു മഹാനഗര പാലിക കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

2016 മെയ് നാലിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പേ 256 പുതിയ പ്രൊജക്ടുകള്‍ക്ക് അനുമതി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ട്രൈബ്യൂണല്‍ ഈ വിധി പുറപ്പെടുവിച്ചതോടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 35,054 ഫഌറ്റുകളാണ് ഈ പ്രൊജക്ടുകളുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടത്. നഗരത്തിലെ ഓടകള്‍ക്കും ജലസ്രോതസ്സുകള്‍ക്കും സമീപം 31,500 കെട്ടിടങ്ങളുണ്ട്. 

ജലസ്രോതസ്സുകളുടെ 75മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധിച്ചിട്ടുള്ളത്. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയും വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്. വിധി നടപ്പിലാക്കുക അപ്രായോഗികമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഇത്രയും ജനങ്ങളെ എവിടേക്ക് മാറ്റി പാര്‍പ്പിക്കുമെന്നത് വലിയ പ്രതിസന്ധിയാണ്. മാത്രമല്ല, ഇവരില്‍ പലരും ഭവനവായ്പയും മറ്റ് സാമ്പത്തിക ബാധ്യതകളും ഉള്ളവരാണ്. ഇത് എങ്ങനെ തിരികെപ്പിടിക്കും എന്നതും വെല്ലുവിളിയാകുമെന്നും നിയമ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 

21,000 ഏക്കര്‍ സ്ഥലത്തായാണ് ഓടകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓടകള്‍ക്ക് സമീപവും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം ഹരിതട്രൈബ്യൂണല്‍ വിധിക്ക് എതിരല്ലെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com