ലൈംഗികബന്ധത്തിന് വിസമ്മതിച്ച മോഡലിനെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ചു 

ഒരു ഫോട്ടോഷൂട്ടിനിടെ മോഡലിനെ വിളിച്ച മുസമ്മില്‍ ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടു
ലൈംഗികബന്ധത്തിന് വിസമ്മതിച്ച മോഡലിനെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ചു 

മുംബൈ : ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച മോഡലിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. 20 കാരിയായ മാനസി ദീക്ഷിത് എന്ന മോഡലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കേസില്‍ ബാഗൂര്‍ നഗര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ക്രൂരകൃത്യം വെളിപ്പെടുത്തുന്നത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 ന് മുംബൈ അന്ധേരിയില്‍ വെച്ചായിരുന്നു സംഭവം. 19 കാരനായ സയ്യിദ് മുസമ്മില്‍ എന്ന ഫോട്ടോഗ്രാഫറാണ് പ്രതി. ഒരു ഫോട്ടോഷൂട്ടിനിടെയാണ് പ്രതി മനസിയെ കാണുന്നത്. മോഡലിനെ കണ്ട മുസമ്മില്‍ അവളില്‍ അനുരക്തനായി. 

ഒരു ഫോട്ടോഷൂട്ടിനിടെ മോഡലിനെ വിളിച്ച മുസമ്മില്‍ ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടു. എന്നാല്‍ മാനസി അത് നിരാകരിച്ചു. തുടര്‍ന്ന്  മാനസിയുടെ തലയില്‍ പ്രതി തടികൊണ്ടുള്ള സ്റ്റൂള്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

അടിയേറ്റ് ബോധരഹിതയായ മാനസിയെ, മുസമ്മില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച ശേഷം കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചു. തുടര്‍ന്ന് മാനസിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു തീരുമാനം. 

ഇതിനായി ആദ്യം ഒരു ടാക്‌സി വിളിച്ചെങ്കിലും ബാഗിലെ ഭാരത്തെക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി. പിന്നീട് മറ്റൊരു വാഹനം വിളിച്ചു. വിമാനത്താവളത്തിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ വാഹനം പുറപ്പെട്ടതോടെ, മലാഡിലെ മൈന്‍ഡ്‌സ്‌പേസിന് പിന്നിലെ റോഡിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും റോഡരികില്‍ ബാഗ്് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 

ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. ഇതിന് പിന്നാലെ പ്രതി മുസമ്മലിനെ ഒഷിവാരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുസമ്മിലിന്റെ വസ്ത്രത്തില്‍ നിന്നും രേതസും മറ്റും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com