'മാഡം ഡിക്‌റ്റേറ്റര്‍' ;    ഇന്ദിരയുടെ ഉറക്കം ഞെട്ടിച്ച ശബ്ദം

തിളക്കമാര്‍ന്ന പൊതുജീവിതത്തിലെ ആ കറുത്ത പൊട്ടുകളുമായിത്തന്നെയാണ് ജോര്‍ജിന്റെ ഓര്‍മകള്‍ മറഞ്ഞുപോയത്
'മാഡം ഡിക്‌റ്റേറ്റര്‍' ;    ഇന്ദിരയുടെ ഉറക്കം ഞെട്ടിച്ച ശബ്ദം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏതൊരു സോഷ്യലിസ്റ്റ് നേതാവിനെയും പോലെ വളര്‍ച്ചവീഴ്ചകളുടെ പരാബോളിക് ഗ്രാഫില്‍ തന്നെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും ജീവിതത്തെ അടയാളപ്പെടുത്താനാവുക. ജോര്‍ജിനെ പക്ഷേ, കുറെക്കൂടി അതിവിശേഷണങ്ങളിലൂടെ കടത്തിവിടാനാവും. സോഷ്യലിസത്തിന്റെ നായക പരിവേഷമാണ്, ആദ്യപകുതിയിലെ ജോര്‍ജ്. അതിനുശേഷമുള്ള ജോര്‍ജ് ആവട്ടെ നേരെ എതിര്‍പക്ഷത്തും. 

മംഗലാപുരത്തെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് പുരോഹിതനാവാന്‍ നിയോഗിക്കപ്പെട്ടവനാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. റെക്റ്റര്‍മാര്‍ക്ക് മറ്റുള്ളവരുടേതില്‍നിന്ന് മെച്ചപ്പെട്ട ഭക്ഷണം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ബംഗളൂരുവിലെ സെമിനാരിയില്‍നിന്ന് പുറത്തുവരുമ്പോള്‍, സമത്വത്തിന്റെ സൈദ്ധാന്തിക രൂപമായ സോഷ്യലിസം രാഷ്ട്രീയമായി ആവേശിച്ചുതുടങ്ങിയിരുന്നില്ല ജോര്‍ജിനെ. ലോകത്തോടു പ്രതികരിക്കുന്ന ഒരു യുവാവിന്റെ സ്വാഭാവിക റിഫഌ്‌സ് ആക്ഷന്‍ മാത്രമായിരുന്നു അത്. കൊങ്കണി യുവാക്കള്‍ക്കു വേണ്ടി ജോര്‍ജ് നടത്തിയ മാഗസിന്‍ അച്ചടിച്ചിരുന്നത് മംഗലാപുരത്തെ സോഷ്യലിസ്റ്റുകളുടെ പത്രം അച്ചടിച്ചിരുന്ന അതേ പ്രസിലായിരുന്നു എന്നതാണ് വരാനിരിക്കുന്ന വലിയ ഒരു നേതാവിനെ ആ പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിക്കാന്‍ പ്രകൃതി കാത്തുവച്ച കാരണം. ജോര്‍ജിന്റെ മാഗസിന്‍ നിലച്ചുപോയപ്പോള്‍ സ്വന്തം മാഗസിന്‍ സോഷ്യലിസ്റ്റുകള്‍ ജോര്‍ജിനെ ഏല്‍പ്പിച്ചു. അങ്ങനെ മംഗലാപുരത്തെ സോഷ്യലിസ്റ്റുകളില്‍ ഒരാളായ ജോര്‍ജ് പിന്നീട് കര്‍മരംഗം ബോംബെയിലേക്കു മാറ്റി. ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന ട്രേഡ് യൂണിയനിസ്റ്റും രാഷ്ട്രീയ നേതാവും രൂപപ്പെടുന്നത് വ്യാവസായിക വിസ്‌ഫോടന കാലത്തെ ബോംബെയില്‍ വച്ചാണ്.

എക്‌സ്പ്രസ് ഫയല്‍
 

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ബോംബെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ജോര്‍ജ് 1969ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബോംബെ സൗത്തില്‍ എസ്.കെ. പാട്ടീലിനെ നേരിട്ടതോടെയാണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലെ ടെക്‌സ്‌റ്റൈല്‍ ലോബിയെ ഉള്ളംകൈയില്‍ കൊണ്ടുനടന്ന, കോണ്‍ഗ്രസിന്റെ ഖജാനയായിരുന്ന പാട്ടീലിനെ തോല്‍പ്പിച്ച് ജയന്റ് കില്ലറായി ജോര്‍ജ്. ഇന്ദിരാഗാന്ധി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യമറിയുന്നത് അങ്ങനെയാവണം. പാട്ടീലിന്റെ തോല്‍വിയല്ല പക്ഷേ, ജോര്‍ജ് ഇന്ദിരയ്ക്കായി കരുതിവച്ച വലിയ ആഘാതം. 1974ലെ റെയില്‍വെ പണിമുടക്ക്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ നാഡീഞരമ്പുകളെ തളര്‍ത്തിയിട്ട പണിമുടക്കിന്റെ സംഘാടകന്‍, റെയില്‍വെ എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റുകൂടിയായ ജോര്‍ജ് ആയിരുന്നു. ഒരു വശത്ത് ജയപ്രകാശ് നാരായണനെ നേരിടാന്‍ ബുദ്ധിമുട്ടിയ ഇന്ദിരയ്ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു റെയില്‍വെ പണിമുടക്ക്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശശക്തികളാണ് ജോര്‍ജിനു പിന്നിലെന്നായിരുന്നു ഇന്ദിരയുടെ ആരോപണം. 74ലെ റെയില്‍വെ പണിമുടക്കില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ദിര പൊക്രാനിലെ ഒന്നാം ആണവ പരീക്ഷണത്തിന് ഒരുങ്ങിയത് എന്നൊരു പരദൂഷണ പാഠഭേദമുണ്ട് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിന്. അതു ശരിയാണെങ്കിലും അല്ലെങ്കിലും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് കാരണങ്ങളിലൊന്നായി, പണിമുടക്ക്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ പൊലിസ് ഏറ്റവുമധികം വേട്ടയാടിയ പ്രതിപക്ഷ നേതാക്കളില്‍ ഒരാളായിരുന്നു, ജോര്‍ജ്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കുടുംബവീട്ടില്‍ വീട്ടുവേഷത്തില്‍നിന്ന നിന്നിരുന്ന ജോര്‍ജ് അപ്രത്യക്ഷനായതിനെക്കുറിച്ച് ലൈല കബീര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്, ചില അഭിമുഖങ്ങളില്‍. ഒരു വര്‍ഷത്തിലേറെയാണ് ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത്. ആ ഒരു വര്‍ഷവും ഇന്ദിരയുടെയും സഞ്ജയിന്റെയും പകല്‍സ്വപ്നങ്ങളെപ്പോലും അലോസരപ്പെടുത്തിയിട്ടുണ്ടാവും, ഇസ്തിരിയിടാത്ത കുര്‍ത്ത ധരിച്ച ഈ മനുഷ്യന്‍. മാഡം ഡിക്‌റ്റേറ്റര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ജോര്‍ജ് എഴുതിയ കത്ത് അടിയന്തരാവസ്ഥാ പ്രതിരോധത്തിന്റെ വേദപുസ്തകമായി മാറി. ഒളിവിടങ്ങളില്‍നിന്ന് ഒളിവിടങ്ങളിലേക്ക് പോര്‍ട്ടബിള്‍ ടൈപ്പ് റൈറ്ററുമായി ആയിരുന്നു, ജോര്‍ജിന്റെ സഞ്ചാരം.  പത്രമാരണകാലത്തെ ഫോര്‍ത്ത് എസ്‌റ്റേറ്റിനെ സ്വയം ടൈപ്പ് ചെയ്‌തെടുത്ത ലേഖനങ്ങളും ലഘുലേഘകളും കൊണ്ട് മറികടന്നു, അദ്ദേഹം. എഴുത്തിലും ആഹ്വാനങ്ങളിലും ഒടുങ്ങിയില്ല, ജോര്‍ജിന്റെ പ്രതിരോധം. ബറോഡ ഡൈനമൈറ്റ് മുതല്‍ ഇടുക്കി ഡാം തകര്‍ക്കാനുള്ള നീക്കം വരെ അടിയന്തരാവസ്ഥയില്‍ ജോര്‍ജിന്റെ പേരില്‍ വന്നത് ഒട്ടേറെ പദ്ധതികള്‍. പിടയിലാവുന്നിടത്തുവച്ച് തീര്‍ത്തുകളയുക എന്ന അടിയന്തരാവസ്ഥാ നീതിക്കു യോഗ്യനാവും വിധം പ്രതിരോധത്തിന്റെ എല്ലാ മുഖങ്ങളിലും നിറഞ്ഞുനിന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. കൊല്‍ക്കത്തയില്‍ ജോര്‍ജ് പിടിയിലായെന്നു കാണിച്ച് വിദേശത്തായിരുന്ന ഇന്ദിരയ്ക്ക് ഡല്‍ഹിയില്‍നിന്ന് അയച്ച സന്ദേശം ബിബിസി ചോര്‍ത്തിയതാണ്, ഉള്‍വനത്തിലെവിടെയോ വ്യാജ ഏറ്റുമുട്ടലില്‍ ഒടുങ്ങാനുള്ള വിധിയില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചതെന്ന് നിരീക്ഷിച്ചിട്ടുണ്ട്, ചിലരെങ്കിലും. വിലങ്ങണിഞ്ഞുനില്‍ക്കുന്ന ജോര്‍ജിന്റെ ചിത്രം അടിയന്തരാവസ്ഥയെ നായീകരിച്ച് രാജ്യാന്തര തലത്തില്‍ ഇന്ദിര നടത്തിയ പ്രചാരണ കോലാഹലങ്ങളുടെ കാറ്റുചോര്‍ത്തിക്കളഞ്ഞു. അതിന്റെ അനന്തരഫലമായിരുന്നു, ജോര്‍ജിനെ കടുത്ത ശിക്ഷകളില്‍നിന്ന് രക്ഷിക്കാന്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷനല്‍ നടത്തിയ സമ്മര്‍ദം. 

എക്‌സ്പ്രസ് ഫയല്‍

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ളത് ജോര്‍ജിന്റെ രണ്ടാം പകുതിയാണ്. ജയിലില്‍നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജോര്‍ജ് ജനതാ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. കൊക്ക കോളയ്ക്കും ഐബിഎമ്മിനും എതിരായ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ നടപടികള്‍ ഇക്കാലത്താണ്. പിന്നീടിങ്ങോട്ട് നിലപാടുകളുടെ വൈരുദ്ധ്യവും കൂടിക്കുഴയലും കൊണ്ട് അതേവരെയുള്ള ആത്മകഥയുടെ എതിര്‍ദിശയിലേക്കായിരുന്നു ജോര്‍ജിന്റെ സഞ്ചാരം. ജനസംഘത്തിന്റെ ദ്വയാംഗത്വ പ്രശ്‌നത്തിന്റെ പേരില്‍ ജനതാ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ മുന്നില്‍നിന്ന ജോര്‍ജ് ഒരു പതിറ്റാണ്ടിനിപ്പുറം സംഘരാഷ്ട്രീയത്തിന്റെ ഭരണനടത്തിപ്പുകാരനായി. ഇന്ത്യന്‍ പൊതുമേഖലയുടെ പേരില്‍ കോക്കിനെ നാടുകടത്തിയ അദ്ദേഹം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ ചാലകശക്തികളില്‍ ഒരാളായി. 

രണ്ടുവട്ടം ഭരണത്തെ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ പരാജയപ്പെട്ട സംഘപരിപാറിനെ കാലംതികച്ചു ഭരിക്കാന്‍ പ്രാപ്തമാക്കുംവിധം മുന്നണിയെ നയിച്ചത് ജോര്‍ജ് ആണ്. സംഘരാഷ്ട്രീയത്തിന്റെ സുന്ദരമുഖമായ വാജ്‌പേയിയും തീവ്രസാന്നിധ്യമായ അഡ്വാനിയും സ്വന്തം കൂടാരത്തിനു പുറത്തെ ചെറുകക്ഷികളിലേക്ക് എത്തുന്നതില്‍ ഒരര്‍ഥത്തില്‍ പരാജയപ്പെട്ടപ്പോള്‍ അമ്പരപ്പിക്കുന്ന കയ്യടക്കത്തോടെ ആ ദൗത്യം നിര്‍വഹിച്ചത് ജോര്‍ജ് ആയിരുന്നു. സംഘവുമായി ആശയതലത്തില്‍ വിയോജിച്ചുനിന്ന ഇരുപതിലേറെ കക്ഷികളെയാണ് എന്‍ഡിഎ എന്ന ചരടില്‍ ജോര്‍ജ് കൂട്ടിക്കെട്ടിയത്. കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത് അങ്ങനെയാണ്. 

എക്‌സ്പ്രസ് ഫയല്‍

പ്രതിരോധ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക്ക വെളിപ്പെടുത്തലും ശവപ്പെട്ടി കുംഭകോണവും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രതിഛായയിലെ എല്ലാ അതികായത്വവും ചോര്‍ത്തിക്കളഞ്ഞെന്നു തന്നെ പറയാം. തെഹല്‍ക ടേപ്പുകളില്‍ ജോര്‍ജിനെതിരേ ഒന്നുമില്ലെന്നാണ് രണ്ട് ജുഡീഷ്യല്‍ കമ്മിഷനുകള്‍ വിധിയെഴുതിയത്. പിന്നീടു വന്ന ശവപ്പെട്ടി കുംഭകോണത്തിന്റെ കേസ് രേഖകളിലും ഒഴിവാക്കപ്പെട്ടു, ജോര്‍ജ്. എങ്കിലും പക്ഷേ, തിളക്കമാര്‍ന്ന പൊതുജീവിതത്തിലെ ആ കറുത്ത പൊട്ടുകളുമായിത്തന്നെയാണ് ജോര്‍ജിന്റെ ഓര്‍മകള്‍ മറഞ്ഞുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com