ലഖ്‌നൗ: പശുചത്താൽ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉത്തർപ്രദേശ് സർക്കാർ. പശുക്ഷേമത്തിനായി തയ്യാറാക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് പുതിയ നിർദേശം തയ്യാറാക്കിയത്.
പശുക്കൾ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താൽ അതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിക്കണം. സ്വാഭാവികമായി ചത്തതാണെങ്കിൽ അക്കാര്യം ജനങ്ങളെ അറിയിക്കണം. ഇത് സംബന്ധിച്ച് സംശയമോ ആരോപണമോ ഉയർന്നാൽ ഉടനടി പോസ്റ്റുമോർട്ടം നടത്തി കാരണം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും വേണം.
ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും മൃഗക്ഷേമവകുപ്പ് ഇതുസംബന്ധിച്ച് സർക്കുലർ അയച്ചു. 23 പേജുള്ള നിർദേശങ്ങളുടെ പട്ടികയാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. പശുക്കളുടെ സംരക്ഷണത്തിനായി കൂടുതൽ പണവും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ