സൈറാ വാസിമിനെ കണ്ടുപഠിക്കണം; ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ്

സൈറാ വാസിമിനെ കണ്ടുപഠിക്കണം - ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് 
സൈറാ വാസിമിനെ കണ്ടുപഠിക്കണം; ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ്

ന്യൂഡല്‍ഹി: വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനെ തുടര്‍ന്ന് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞ നടി സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയുടെ തീരുമാനം പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ ഈ മാതൃക പിന്തുടരാന്‍ ഹിന്ദു നടിമാരും തയ്യാറാകണമെന്ന് ചക്രപാണി ട്വിറ്ററില്‍ കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. 'ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതെനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോളും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നു', സൈറ കുറിപ്പില്‍ പറയുന്നു. 

'എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക്  സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, എന്നാല്‍ ഇത് എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂര്‍വമല്ലാതെ ഞാന്‍ എന്റെ വിശ്വാസത്തില്‍ നിന്നും അകന്നു. എന്റെ വിശ്വാസത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ജോലിയില്‍ ഞാന്‍ തുടര്‍ന്നപ്പോള്‍ എന്റെ മതവുമായും അള്ളാഹുവമായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി.  ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് എന്നെ ബാധിക്കുന്നില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി', സൈറ കുറിച്ചു.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും കുറിപ്പിലൂടെ സൈറ പറഞ്ഞു. വിജയങ്ങളോ, പ്രശസ്തിയോ , അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും പറഞ്ഞു കൊണ്ടാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com