ചെന്നൈ: രണ്ടുവർഷംമുമ്പ് കാണാതായ ഭർത്താവിനെ മൊബൈൽ ആപ്ലിക്കേഷനായ ടിക്‌ടോക്കിലൂടെ കണ്ടെത്തി യുവതി. തമിഴ്നാട് വിഴുപുരം സ്വദേശിനി ജയപ്രദയാണ് ഭർത്താവ് സുരേഷിനെ ‘ടിക്‌ടോക്കി’ൽ കണ്ട ദൃശ്യത്തിൽനിന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സഹായത്തോടെ സുരേഷിനെ ഹൊസൂരിൽനിന്നു കണ്ടെത്തി.
ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചുപോയതാണെന്ന് സുരേഷ് സമ്മതിച്ചു. കൗൺസലിങ്ങിനെത്തുടർന്ന്, വീണ്ടും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിക്കാൻ ഇയാൾ തീരുമാനിച്ചു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾക്കൊപ്പമാണ് സുരേഷിന്റെ വിഡിയോ ദൃശ്യങ്ങൾ ‘ടിക്‌ടോക്കി’ൽ പ്രചരിച്ചത്. ജയപ്രദയുടെ ബന്ധുക്കളാണ് ആദ്യം വിഡിയോ കണ്ട് സുരേഷിനെ തിരിച്ചറിഞ്ഞത്. ഇതറിഞ്ഞാണ് ജയപ്രദ പൊലീസ് സഹായം തേടിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ സംഘടനയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിൽ സുരേഷിനൊപ്പം വിഡിയോയിൽ കണ്ട വ്യക്തിയുടെ താമസ സ്ഥലം കണ്ടെത്തി. ഹൊസൂരിലെത്തി പൊലീസ് സംഘം നടത്തി അന്വേഷണത്തിനൊടുവിലാണ് സുരേഷിനെ കണ്ടെത്തിയത്. ഒരു സ്വകാര്യ ട്രാക്ടർ കമ്പനിയിൽ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു സുരേഷ്.
2017-ലാണ് സുരേഷ് വിട്ടിൽ നിന്ന് പോയത്. ജോലിക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സുരേഷ് പിന്നീട് തിരിച്ചെത്തിയില്ല. ജയപ്രദ അന്ന് പൊലീസിൽ പരാതിപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഭർത്താവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ