മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇനി കരിമ്പുവകുപ്പ് കമ്മീഷണര്‍ ; 30 ഐഎഎസുകാര്‍ക്ക് കൂട്ടസ്ഥലംമാറ്റം ; ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണി

യോഗിയുടെ സെക്രട്ടറിയായിരുന്ന മനീഷ് ചൗഹാനെ കരിമ്പു വകുപ്പ് കമ്മീഷണറായാണ് മാറ്റിയത്
മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇനി കരിമ്പുവകുപ്പ് കമ്മീഷണര്‍ ; 30 ഐഎഎസുകാര്‍ക്ക് കൂട്ടസ്ഥലംമാറ്റം ; ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണി

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. 30 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് യുപി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറി, സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്നിവരെയെല്ലാം മാറ്റിയിട്ടുണ്ട്. 

യോഗിയുടെ സെക്രട്ടറിയായിരുന്ന മനീഷ് ചൗഹാനെ കരിമ്പു വകുപ്പ് കമ്മീഷണറായാണ് മാറ്റിയത്. സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജഗദീഷ് പ്രസാദിനെ സിഡ്‌കോ ഡയറക്ടറായി മാറ്റി. 17 പിന്നാക്കജാതിക്കാരെ പട്ടികജായിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പിന്റെ ഉത്തരവ് വിവാദമായിരുന്നു. ഇതില്‍ കേന്ദ്രമന്ത്രി അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ സ്വയം ഉത്തരവിറക്കി പട്ടികജാതി ലിസ്റ്റ് വിപുലപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗലോട്ടും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജഗദീഷ് പ്രസാദ് തെറിച്ചത്. ഇദ്ദേഹത്തിന് പകരം സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ പദവിയില്‍ പുതിയ ആളെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. 

പി ഡബ്ലിയുഡി സ്‌പെഷല്‍ സെക്രട്ടറി രാഹുല്‍ പാണ്ഡെയെ വാരാണസി ഡെവലപ്പ്‌മെന്റ് അതോറിട്ടി വൈസ് ചെയര്‍മാനായി നിയമിച്ചു. കുംഭമേളയുടെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ച ഐഎഎസ് ഓഫീസറായ വിജയ് കിരണ്‍ ആനന്ദിന് സര്‍ക്കാര്‍ സുപ്രധാന വകുപ്പ് നല്‍കി. വിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായാണ് വിജയ് കിരണിനെ നിയമിച്ചത്. സര്‍വശിക്ഷ അഭിയാന്‍ ഡയറക്ടര്‍, ഉച്ചഭക്ഷണ പദ്ധതി ഡയറക്ടര്‍ എന്നിവയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. അതേസമയം നിരവധി ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയിട്ടുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com