രാഹുലിന്റെ പിന്‍ഗാമിയായി യുവ നേതാവു മതി; നിലപാടു വ്യക്തമാക്കി ക്യാപ്റ്റന്‍

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് യുവ നേതാവ് എത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്
അമരിന്ദര്‍ സിങ്ങും രാഹുല്‍ ഗാന്ധിയും (ഫയല്‍)
അമരിന്ദര്‍ സിങ്ങും രാഹുല്‍ ഗാന്ധിയും (ഫയല്‍)

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് യുവ നേതാവ് എത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. യുവ നേതാവ് വേണമെന്ന രാജ്യത്തെ യുവാക്കളുടെ ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരിഗണിക്കണമെന്ന് അമരിന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മറ്റൊരു യുവ നേതാവാണ് അധ്യക്ഷ പദത്തില്‍ എത്തേണ്ടത്. പാര്‍ട്ടിയെ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോവാന്‍ അങ്ങനെയൊരാള്‍ക്കേ കഴിയൂ. യുവ നേതാവിനായുള്ള രാജ്യത്തെ യുവാക്കളുടെ മുറവിളി പ്രവര്‍ത്ത സമിതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. യുവ ജനതയുടെ അഭിലാഷങ്ങള്‍ക്കനുസരിച്ചും അതേസമയം താഴെത്തട്ടില്‍ വരെ ബന്ധങ്ങള്‍ ഉള്ളയാളുമാവണം പാര്‍ട്ടി അ്ധ്യക്ഷനെന്ന് അമരിന്ദരര്‍ സിങ് പറഞ്ഞു.

രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് അമരിന്ദര്‍ സിങ്ങിന്റെ അഭിപ്രായ പ്രകടനം. രാഹുല്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മോട്ടിലാല്‍ വോറയെ താത്കാലിക അധ്യക്ഷനായി കോണ്‍ഗ്രസ് തീരുമാനിച്ചെന്നു വാര്‍ത്തകള്‍ വന്നെങ്കിലും പാര്‍ട്ടി അതു നിഷേധിക്കുകയായിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ രാഹുല്‍ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നേതാക്കളോടു നിര്‍ദേശിച്ചിരുന്നു. ഈ കാലപരിധിയിലും പുതിയ അധ്യക്ഷനെ കണ്ടെത്താത്ത പശ്ചാത്തലത്തില്‍ രാഹുല്‍ സ്വന്തം രാജിക്കത്ത് ട്വിറ്ററിലുടെ പരസ്യമാക്കുകയായിരുന്നു.

പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളില്‍ താന്‍ ഭാഗമാവില്ലെന്നു രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com