കൃഷ്ണ (ആന്ധ്ര): ജോലി ചെയ്യുന്ന എസ്ബിഐ ബാങ്കില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന ജീവനക്കാരൻ അറസ്റ്റിൽ. 20.75 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല്യമുള്ള 2200 ഗ്രാം സ്വര്‍ണവുമാണ് ഇയാള്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത്. പണവും സ്വര്‍ണവും അടങ്ങുന്ന ലോക്കറിന്റ താക്കോല്‍ കൈവശപ്പെടുത്തി ഇത് ഉപയോഗിച്ച് തുറന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
എസ്ബിഐയുടെ പരിതല ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ജി ശ്രീനിവാസ റാവുവാണ് പൊലീസിന്റെ പിടിയിലായത്. ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ യോഗിതയുമായി റാവുവിന് അടുപ്പമുണ്ടായിരുന്നു. ബാങ്ക് ലോക്കറിന്റെ താക്കോലുകള്‍ കൈവശം വെയ്ക്കാന്‍ ഇവര്‍ റാവുവിനെ അനുവദിച്ചിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു ഇയാൾ മോഷണം നടത്തിയത്.
നിയമ പ്രകാരം ബാങ്ക് മാനേജര്‍ക്ക് മാത്രമേ ലോക്കറുകളുടെ താക്കോലുകള്‍ സൂക്ഷിക്കാന്‍ കഴിയുകയുള്ളു. ലോക്കറിലെ 19 ലക്ഷം രൂപയും മൂന്ന് ബാഗ് സ്വര്‍ണവും മോഷ്ടിച്ച റാവു ഇതില്‍ കുറച്ച് സ്വര്‍ണം പണയം വെച്ച് ബാങ്കില്‍ നിന്ന് തന്നെ വ്യാജ പേരില്‍ വായ്പയും എടുത്തു. പുതിയ മാനേജര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം നടത്തിയ പരിശോധനയിലാണ് മോഷണം പുറത്തായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ