തേജസ് എക്‌സ്പ്രസ് ആദ്യ 'സ്വകാര്യ ട്രെയിന്‍'; നടപടികൾ വേ​ഗത്തിലാക്കി റെയിൽവേ; ലേലം ഉടന്‍

ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കങ്ങള്‍ റെയില്‍വേ വേഗത്തിലാക്കി
തേജസ് എക്‌സ്പ്രസ് ആദ്യ 'സ്വകാര്യ ട്രെയിന്‍'; നടപടികൾ വേ​ഗത്തിലാക്കി റെയിൽവേ; ലേലം ഉടന്‍


 
ന്യൂഡല്‍ഹി: ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കങ്ങള്‍ റെയില്‍വേ വേഗത്തിലാക്കി. ഡല്‍ഹി- ലഖ്‌നൗ തേജസ് എക്‌സ്പ്രസാണ് ആദ്യ ഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. 100 ദിവസത്തിനുള്ളില്‍ രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. വിവിധ യൂണിയനുകളുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റെയില്‍വേയുടെ നീക്കം. 

ഐആര്‍സിടിസി  മുഖേനയാണ് ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുക. ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യ വിഭാഗത്തിന് ഐആര്‍സിടിസി കൈമാറും.

2016ലാണ് തേജസ് എക്‌സ്പ്രസ് പ്രഖ്യാപിച്ചത്. ലേല നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തേജസ് ട്രെയിന്‍ സ്വകാര്യ കമ്പനിക്ക് കൈമാറും. 2016ല്‍ പ്രഖ്യാപിച്ചതെങ്കിലും തേജസ് എക്‌സ്പ്രസ് കഴിഞ്ഞ റെയില്‍വേ ടൈം ടേബിളിലാണ് ഇടം നേടിയത്.  

രണ്ട് ട്രെയിനുകളുടെ നടത്തിപ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. രണ്ടാമത്തെ ട്രെയിന്‍ ഏതു വേണമെന്ന് ഉടനെ തീരുമാനിക്കും. അടുത്ത 100 ദിവസത്തിനകം ഇത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാര്‍ കുറവുള്ളതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയെന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com