ബരാബങ്കി (ഉത്തര്‍പ്രദേശ്): അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ സെൽഫി അറ്റൻഡൻസ് മീറ്റർ സമ്പ്രദായത്തിന് തുടക്കമിട്ടിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ. ഹാജർ രേഖപ്പെടുത്താൻ അധ്യാപകർ ക്ലാസ് മുറിയിൽ നിന്ന് സെല്‍ഫി എടുത്ത് അയക്കണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ ഹാജർ അടയാളപ്പെടുത്തുക.
അധ്യാപകര്‍ കൃത്യസമയത്ത് സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാനും ഈ പുതിയ സമ്പ്രദായം ഗുണകരമാണ്. രാവിലെ എട്ട് മണിക്ക് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തുന്ന തരത്തിൽ സെൽഫി അയക്കണം. അവിടുത്തെ ഉദ്യോഗസ്ഥർ സെൽഫികൾ ബേസിക് ശിക്ഷാ അധികാരിയുടെ (ബിഎസ്എ) വെബ്പേജിൽ പോസ്റ്റ് ചെയ്യും. ഇതെല്ലാം രാവിലെ എട്ട് മണിക്ക് മുമ്പ് പൂർത്തിയായില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം അധ്യാപകർക്ക് നഷ്ടമാകും.
ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ അധ്യാപകര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. മെയ് മാസത്തോടെ ആരംഭിച്ച ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതിൽ പിന്നെ ഇതിനോടകം 700 അധ്യാപകര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ