കര്‍ണാടകയില്‍ ട്വിസ്റ്റ്: ബിജെപിയുമായി ചേരാന്‍ ജെഡിഎസ്?; പിന്നാമ്പുറ ചര്‍ച്ചകള്‍ നടക്കുന്നതായി റി്‌പ്പോര്‍ട്ട്

കുമാരസ്വാമിയുടെ അടുത്ത അനുയായിയും ടൂറിസം മന്ത്രിയുമായ സാരാ മഹേഷ് മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന
കുമാരസ്വാമി ജെഡിഎസ് നേതാക്കള്‍ക്കൊപ്പം (ഫയല്‍)
കുമാരസ്വാമി ജെഡിഎസ് നേതാക്കള്‍ക്കൊപ്പം (ഫയല്‍)

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം നടക്കുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ജെഡിഎസിലെ ചില നേതാക്കള്‍ ബിജെപിയുമായി ധാരണയ്ക്കു ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കുമാരസ്വാമിയുടെ അടുത്ത അനുയായിയും ടൂറിസം മന്ത്രിയുമായ സാരാ മഹേഷ് മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. 

കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് ജെഡിഎസ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയമാണ് മഹേഷിന്റെ നീക്കം ഉയര്‍ത്തിയിരിക്കുന്നത്. 2006ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ജെഡിഎസ് സംസ്ഥാനത്ത് ഭരണം നടത്തിയിട്ടുണ്ട്. 

കെഎസ്ടിഡിസി ഓഫിസിലാണ്, മുതര്‍ന്ന ബിജെപി നേതാക്കാളായ ഈശ്വരപ്പയുമായും മുരളീധര്‍ റാവുവുമായും സാരാ മഹേഷ് ചര്‍ച്ച നടത്തിയത്. ഈശ്വരപ്പ മുന്‍ ഉപമുഖ്യമന്ത്രിയും മുരളീധര്‍ റാവു സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമാണ്. ജെഡിഎസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കമൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറയുന്നത്. മഹേഷ് ബിജെപിനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ സ്ഥിരീകരിച്ചെങ്കിലും യാദൃച്ഛികമായ കൂടിക്കാഴ്ചയെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചത്. 

ജെഡിഎസ്-ബിജെപി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം കൂടിക്കാഴ്ചയില്‍ മഹേഷ് മുന്നോട്ടുവച്ചെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ച ഇരുപത്തിയഞ്ചു മിനിറ്റോളം നീണ്ടതായും അവര്‍ പറഞ്ഞു. അതേസമയം ബിജെപി നേതാക്കള്‍ നിര്‍ദേശത്തോട് യോജിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോണ്‍ഗ്രസില്‍നിന്നും ജെഡിഎസില്‍നിന്നുമായി പതിനാറ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. എംഎല്‍എമാരുടെ രാജിയില്‍ സുപ്രിം കോടതി തീരുമാനം ചൊവ്വാഴ്ചയിലേക്കു നീട്ടിയതോടെ ഇവരെ പിന്തിരിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതിനിടയിലാണ് ജെഡിഎസിന്റെ 'പ്ലാന്‍ ബി' പുറത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com