ജോലിയില്ലാത്ത ഭര്‍ത്താവ് ഭാര്യയുടെ കഴുത്തും കൈക്കുഴകളും മുറിച്ചു: ആക്രമണം പണം ചോദിച്ചിട്ട് നല്‍കാത്തതിന്

ഒരു വര്‍ഷമായി ജോലിയില്ലാതെ കഴിയുന്ന യുവാവ്, പണം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നപ്പോള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
ജോലിയില്ലാത്ത ഭര്‍ത്താവ് ഭാര്യയുടെ കഴുത്തും കൈക്കുഴകളും മുറിച്ചു: ആക്രമണം പണം ചോദിച്ചിട്ട് നല്‍കാത്തതിന്

സൂറത്ത്: പണം ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തും കൈക്കുഴയും മുറിച്ചു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റാന്‍ഡര്‍ സോണല്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു വര്‍ഷമായി ജോലിയില്ലാതെ കഴിയുന്ന അശോക് മോറെ എന്നയാളാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരി കൂടിയായ ഭാര്യ ആരതി മോറെയെ ഓഫീസിലെത്തി കൊല്ലാന്‍ ശ്രമിച്ചത്.

ഒരു വര്‍ഷമായി ജോലിയില്ലാതെ കഴിയുന്ന യുവാവ്, പണം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നപ്പോള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടത് മുതല്‍ അശോക് മോറെ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആക്രമണത്തെ തുടര്‍ന്ന് മാസങ്ങളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ യുവാവ് ആരതിയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാതെയായപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ സീറ്റിനടിയില്‍ നിന്നും എന്തോ എടുക്കാനായി കുനിഞ്ഞ ആരതിയെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് മുറിക്കുകയായിരുന്നു യുവാവ്. ശേഷം ആരതിയുടെ ഇരു കൈക്കുഴകളിലും കത്തി ഉപയോഗിച്ച് ഇയാള്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. 

ആക്രമണം നടത്തിയതിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ആരതിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. പ്രതിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com