ഞങ്ങള്‍ 'ആദരണീയരായ' എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഭീഷണിയുണ്ട്, അവരെ തടയണം; സംരക്ഷണം തേടി വിമതര്‍ മുംബൈ പൊലീസില്‍

മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കര്‍ണാടകയിലെ 14 വിമത എംഎല്‍എമാര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസിന് കത്ത് നല്‍കി
ഞങ്ങള്‍ 'ആദരണീയരായ' എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഭീഷണിയുണ്ട്, അവരെ തടയണം; സംരക്ഷണം തേടി വിമതര്‍ മുംബൈ പൊലീസില്‍

മുംബൈ: മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കര്‍ണാടകയിലെ 14 വിമത എംഎല്‍എമാര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസിന് കത്ത് നല്‍കി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞദിവസം പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കി മണിക്കൂറുകള്‍ക്കകം മുംബൈയയിലേക്ക് പറന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച എം ടി ബി നാഗരാജ് ഉള്‍പ്പെടെയുളള എംഎല്‍എമാരാണ് പൊലീസിന് പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമില്ല.  മല്ലികാര്‍ജ്ജുന ഖാര്‍ഗേ, ഗുലാം നബി ആസാദ് ഉള്‍പ്പെടെയുളള  മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും അവരെ തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് തടയണമെന്നും പോവെയ് പൊലീസ് സ്റ്റേഷന് കൈമാറിയ കത്തില്‍ പറയുന്നു. എംഎല്‍എമാര്‍ താമസിക്കുന്ന റിനെയ്‌സന്‍സ് ഹോട്ടല്‍ ഈ സ്റ്റേഷന്റെ പരിധിയിലാണ് വരുന്നത്.

കര്‍ണാടക നിയമസഭയിലെ ആദരണീയരായ അംഗങ്ങളാണ് തങ്ങള്‍ എന്ന മുഖവുരയോടെയാണ് കത്ത് തുടങ്ങുന്നത്.കത്തില്‍ 14 പേരുടെ പേരുണ്ടെങ്കിലും 10 പേര് മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം കര്‍ണാടക കോണ്‍ഗ്രസിലെ തന്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഡി കെ ശിവകുമാര്‍ വിമത എംഎല്‍എമാരെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എംഎല്‍എമാരെ കണ്ടതിന് ശേഷം മാത്രമേ തിരിച്ചുപോകുകയുളളുവെന്ന്് നിലപാട് എടുത്ത ശിവകുമാറിനെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുളള വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്പീക്കറുടെയും എംഎല്‍എമാരുടെയും ഹര്‍ജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com