തോക്കുചൂണ്ടി ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി

ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയെയും ഭര്‍ത്താവ് അജിതേഷ് കുമാറിനെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്
തോക്കുചൂണ്ടി ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി

അലഹാബാദ് : കോടതി വളപ്പില്‍ നിന്നും ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയി. അലഹാബാദ് ഹൈക്കോടതി വളപ്പില്‍വെച്ച് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയെയും ഭര്‍ത്താവ് അജിതേഷ് കുമാറിനെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിന് പിതാവായ ബിജെപിഎംഎല്‍എയുടെ പക്കല്‍ നിന്നും ഭീഷണിയുണ്ടെന്ന് സാക്ഷിയും അജിതേഷും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പിതാവില്‍ നിന്നും സുരക്ഷ തേടി കോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു.

കോടതിയുടെ മൂന്നാംനമ്പര്‍ ഗേറ്റിന് സമീപം ഇരിക്കുകയായിരുന്നു ദമ്പതികള്‍. പെട്ടെന്ന് ഇവിടേക്കെത്തിയ യുപി 80 നമ്പര്‍ പതിച്ച കറുത്ത എസ് യു വി കാറിലെത്തിയ അക്രമികള്‍ തോക്കുചൂണ്ടി ഇരുവരെയും കാറിനകത്താക്കി കടന്നുകളയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്. 

ആഗ്ര രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍ എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും, വാഹനങ്ങളില്‍ പരിശോധന ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ജൂലൈ നാലിനാണ് സാക്ഷിയും അജിതേഷും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇവരുടെ വിവാഹത്തിന് സഹായം ചെയ്ത ഒരാളെ, 2018 ലെ കേസില്‍പ്പെടുത്തി ഇന്നുരാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com