വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം തുല്യ പ്രാധാന്യം വേണം; ബിജെപി നേതാവ് കോടതിയില്‍

വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് സമാനമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം തുല്യ പ്രാധാന്യം വേണം; ബിജെപി നേതാവ് കോടതിയില്‍

ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് സമാനമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ദേശീയ ഗാനത്തിന് സമാനമായി വന്ദേമാതരത്തിനും പ്രചാരം നല്‍കാന്‍ ആവശ്യമായ നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരത്തിന് ടാഗോറിന്റെ ജനഗണമനയ്ക്ക് സമാനമായ ആദരവ് നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യയയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിച്ചേക്കും.

സ്വാതന്ത്ര്യസമരത്തില്‍ ദേശീയ ഗീതമായ വന്ദേമാതരം നിര്‍ണായക പങ്കാണ് വഹിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1896ലെ സമ്മേളനത്തിലാണ് ആദ്യമായി ഇത് പാടുന്നത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രവീന്ദ്രനാഥ ടാഗോറാണ് ഇത് പാടിയതെന്നും ഹര്‍ജിയില്‍ പറയുന്നു.  ജനഗണമനയില്‍ സംസ്ഥാനങ്ങളെയാണ് പ്രതിപാദിക്കുന്നത്.വന്ദേമാതരം ദേശീയ സ്വഭാവമാണ് പ്രകടിപ്പിക്കുന്നതെന്നും അശ്വനി കുമാര്‍ ഉപാധ്യയ പറയുന്നു. അതുകൊണ്ട് വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമായി പരിഗണിച്ച് പ്രഖ്യാപനം നടത്തണമെന്നും ബിജെപി നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സ്‌കൂളുകളില്‍ എല്ലാ പ്രവൃത്തിദിവസവും ദേശീയ ഗാനവും ദേശീയ ഗീതവും പാടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2017ല്‍ കൊണ്ടുവന്ന സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളിയിരുന്നു. വന്ദേമാതരത്തിന് സമാനതകളില്ലാത്ത പ്രത്യേകതകളുണ്ടെങ്കിലും ജനഗണമനയ്ക്ക് തുല്യമായി വന്ദേമാതരത്തെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജിയെ കേന്ദ്രം എതിര്‍ത്തിരുന്നു. തുടര്‍ന്നായിരുന്നു ഹര്‍ജി കോടതി തളളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com