കോടതി ഇടപെടല്‍ ഇല്ല, കര്‍ണാടക ഹര്‍ജി നാളത്തേക്കു മാറ്റി; വോട്ടെടുപ്പ് ഇന്നു തന്നെയെന്ന് സ്പീക്കര്‍

കര്‍ണാടകയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടു നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കാന്‍ മാറ്റി
സഭാ സമ്മേളനത്തിനായി സ്പീക്കര്‍ കെആര്‍ രമേഷ് എത്തുന്നു/ എഎന്‍ഐ, ട്വിറ്റര്‍
സഭാ സമ്മേളനത്തിനായി സ്പീക്കര്‍ കെആര്‍ രമേഷ് എത്തുന്നു/ എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടു നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും വൈകിട്ട് ആറോടെ വോട്ടെടുപ്പു നടത്താനാണ് ലക്ഷ്യമിടുന്നതെന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി അറിയിച്ചു. 

വോട്ടെടുപ്പു നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ആറു മണിക്കു മുമ്പു വോട്ടെടുപ്പു നടത്താന്‍ നിര്‍ദേശിക്കണമെന്ന് ഇവര്‍ക്കു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു.

വിശ്വാസ പ്രമേയത്തില്‍ പതിനെട്ടാം തീയതി മുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സിങ്വി ചൂണ്ടിക്കാട്ടി. ഇന്നു വോട്ടെടുപ്പു നടത്താനാണ് സ്പീക്കര്‍ ലക്ഷ്യമിടുന്നതെന്ന് സിങ്വി പറഞ്ഞു. ഇതു കണക്കിലെടുത്ത് ഹര്‍ജി നാളത്തേക്കു മാറ്റുകയായിരുന്നു.

ഇന്നു തന്നെ വോട്ടെടുപ്പു നടത്തുമെന്ന് സ്പീക്കര്‍ കെആര്‍ രമേഷ്‌കുമാര്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സഭാ നടപടികളില്‍നിന്നു വിട്ടുനില്‍ക്കുന്ന എംഎല്‍എമാര്‍ക്കു വിപ്പ് നല്‍കാന്‍ പാര്‍ട്ടികള്‍ക്ക് അധികാരമുണ്ടെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.

അതിനിടെ നേരിട്ടു ഹാജരാവാന്‍ നാലാഴ്ച സമയം ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കു കത്തു നല്‍കി. ഇന്നു ഹാജരാവാന്‍ സ്പീക്കര്‍ നല്‍കിയ കത്തിനു മറുപടിയായാണ് എംഎല്‍എമാരുടെ കത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com