ബംഗലൂരു: കർണാടകയിൽ ഇന്ന് നേരിട്ടു ഹാജരാകാൻ നിർദേശിച്ച സ്പീക്കറോട് കൂടുതൽ സമയം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ. ഹാജരാകുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് എംഎൽഎമാർ സ്പീക്കർ കെ ആർ രമേഷ് കുമാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമത എംഎൽഎമാർ സ്പീക്കർക്ക് കത്തയച്ചു.
വിമത എംഎൽഎമാരോട് ഇന്നു രാവിലെ 11 മണിക്ക് മുമ്പായി തന്റെ മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. അയോഗ്യത നടപടിയിൽ വാദം കേൾക്കാനാണ് വിമതരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. എന്നാൽ കത്തയച്ച സാഹചര്യത്തിൽ സ്പീക്കർ മുമ്പാകെ വിമത എംഎൽഎമാർ ഹാജരാകില്ലെന്ന് ഉറപ്പായി.
രാജിവെച്ച വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ജെ.ഡി.എസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്. അതേസമയം, രാജിവെച്ച 15 എംഎൽഎമാരുടെ കാര്യത്തിൽ വിപ്പ് ബാധകമാവുമെന്ന് സ്പീക്കർ റൂളിങ് നൽകിയിട്ടുണ്ട്. സുപ്രീംകോടതിയിലുള്ള ഹർജികളിൽ തീരുമാന മറിഞ്ഞശേഷം ബുധനാഴ്ച വോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ അറിയിച്ചത്. ഈ നിർദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ച സ്പീക്കർ, വിശ്വാസ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറിന് മുമ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ