ചെന്നൈ: സ്ത്രീധനമോ പാരിതോഷികങ്ങളോ സ്വീകരിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പുതുതായി ചുമതലയേറ്റ തമിഴ്നാട് ഡിജിപി ജെ കെ ത്രിപാഠിയുടെ സർക്കുലർ. ഇരുന്നൂറ് രൂപയിൽ കൂടിയ സമ്മാനങ്ങൾ സ്വീകരിക്കരുതെന്നും വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സ്ത്രീധനം വാങ്ങരുതെന്നും സർക്കുലറൽ പറയുന്നു.
പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ചീത്തപ്പേര് കേൾപ്പിക്കരുതെന്നും ത്രിപാഠിയ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 1964ലെ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ഡിജിപി നിർദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതി വിധി ഉദ്ദരിച്ചാണ് സർക്കുലർ. പൊലീസുകാർ ക്ലീൻ റെക്കോർഡ് ഉള്ളവരാകണമെന്നായിരുന്നു ജൂലൈ അഞ്ചാം തിയതിയിലെ ഹൈക്കോടതി വിധി. പെരുമാറ്റച്ചട്ടം അനുസരിച്ച് പാരിതോഷികങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കുലർ അയക്കാൻ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ത്രിപാഠി യൂണിഫോമ്ഡ് സർവീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി പ്രവർത്തിച്ച് വരികയാണ് പുതിയ നിയമനം. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ