മുംബൈ: മഹാരാഷ്ട്രയിലെ ബാദൽപൂരിൽ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കാരെ പ്രത്യേക ട്രെയിനിൽ കോലാപൂരിൽ എത്തിക്കും. ഇതിനായി പത്തൊമ്പത് കോച്ചുകളുള്ള പ്രത്യേക ട്രെയിൻ കല്ല്യാണിൽ നിന്നും പുറപ്പെടും.
വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ടതാണ് മഹാലക്ഷ്മി എക്‌സ്പ്രസ്. എന്നാല്‍ ചംതോലി എത്തിയതോടെ ട്രെയിന്‍ മുങ്ങിത്തുടങ്ങുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് പാളത്തിലും ഇരുവശത്തും അനിയന്ത്രിതമായി വെള്ളമുയര്‍ന്നു. ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്.
ദൗത്യത്തിൽ പങ്കാളികളായ ദേശീയ ദുരന്ത നിവാരണസേനയുടെയും സൈന്യത്തിന്‍റെയും അംഗങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദനം അറിയിച്ചു. മുംബൈയിൽ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കൊങ്കൺ മേഖലയിൽ ഈ മാസം അവസാനം വരെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ