ന്യൂഡൽഹി : പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തകസമിതി യോഗം ഓഗസ്റ്റ് 10-നകം ചേർന്നേക്കും. കർണാടകയിലെ വിശ്വാസവോട്ടെടുപ്പു കഴിഞ്ഞാൽ ഓഗസ്റ്റ് ആദ്യംതന്നെ പ്രവർത്തകസമിതി യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, പാർലമെന്റ് സമ്മേളനം ഓഗസ്റ്റ് ഏഴു വരെ നീട്ടിയതോടെയാണ് പ്രവർത്തക സമിതി യോഗം ചേരുന്നതും നീട്ടിവെച്ചത്.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പ്രവർത്തകസമിതി അംഗങ്ങൾക്ക് രഹസ്യബാലറ്റ് നൽകുന്ന കാര്യം നേതൃത്വം പരിഗണിക്കുന്നുണ്ട്. നിലവിലുള്ള 52 പ്രവർത്തകസമിതിയംഗങ്ങൾക്ക് നൽകുന്ന രഹസ്യബാലറ്റിൽ നാലുപേരുകൾ വീതം രേഖപ്പെടുത്തണം. എന്തുകൊണ്ട് ഈ നേതാവിനെ തെരഞ്ഞെടുത്തു എന്ന കാര്യവും രേഖപ്പെടുത്തണം. ഈ രഹസ്യബാലറ്റ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധിക്കാണ് കൈമാറേണ്ടത്.
ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ച പേരുകൾ പ്രവർത്തകസമിതി യോഗത്തിൽ സോണിയ അവതരിപ്പിക്കും. രണ്ടാമതെത്തുന്ന ആളെ വർക്കിങ് പ്രസിഡന്റ് ആക്കണമെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്. അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം പരിഗണിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മേയ് 25-നു നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നു മുതിർന്ന നേതാക്കൾക്കു നിർദേശവും നൽകി. എന്നാൽ ഇതുവരെയും പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, അശോക് ഗെഹലോട്ട്, യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യെ, സച്ചിൻ പൈലറ്റ് തുടങ്ങിയ പേരുകൾ പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ