ലഖ്‌നൗ: ഉന്നാവോ പീഡനക്കേസ് ഇരയ്ക്കും കുടുംബത്തിനും സംഭവിച്ചത് വാഹനാപടകമല്ലെന്നും, കൊലപാതക ശ്രമമാണെന്നും വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് വന്നിടിച്ച ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റെ അടിച്ച് മറച്ചിരുന്നു. ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും വീട്ടിലും യാത്രകള്‍ക്ക് പോകുമ്പോഴും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനെ നിയോഗിച്ചിരുന്നു എങ്കിലും അപകടം നടക്കുന്ന സമയം സുരക്ഷ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നില്ല.
വായ്പാ കുടിശികയുണ്ടെന്നും, ഇതുമൂലം രക്ഷപെടാനാണ് നമ്പര്‍ പ്ലേറ്റ് ഇങ്ങനെ മറച്ചതെന്നുമാണ് ലോറി ഉടമയുടെ വിശദീകരണം. നമ്പര്‍ പ്ലേറ്റ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ എന്നിലരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരിച്ചറിയാത്ത 15-20 ആളുകള്‍ക്കും പങ്കുള്ളതായി എഫ്‌ഐആറില്‍ പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം, ഭീഷണി, ഗൂഡാലോചന എന്നിവ ചുമത്തിയാണ് എഫ്‌ഐആര്‍. സ്വിഫ്റ്റ് കാറിലാണ് ഉന്നോവ പെണ്‍കുട്ടിയും, കുടുംബവും റായ്ബറേലിയിലേക്ക് തിരിച്ചത്. കാറില്‍ സ്ഥലമില്ലാതിരുന്നതിനാലാണ് സുരക്ഷ ഉദ്യോഗസ്ഥനെ കൂടെ കൂട്ടാതെ ഇവര്‍ പോയതെന്ന് യുപി പൊലീസ് മേധാവി ഒപി സിങ് പറയുന്നു.
അപകടം നടന്നതിന് പിന്നാലെ അസ്വഭാവികതയില്ലെന്നും, വാഹനാപകടം മാത്രമാണ് ഇതെന്നുമാണ് ഡിജിപി നിലപാടെടുത്തത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയായിരുന്നു. ഉന്നോവ പീഡനക്കേസില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിന് വേണ്ടി പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടാവുന്നതായി പെണ്‍കുട്ടിയുടെ സഹോദരി ജൂണ്‍ എട്ടിന് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ