മമത തന്നെയിറങ്ങി പാർട്ടി ഓഫീസ് തിരികെ പിടിക്കാൻ; നേരിട്ടെത്തി ചുമരിൽ പാര്‍ട്ടി ചിഹ്നവും വരച്ചു (വീഡിയോ)

പശ്ചിമ ബംഗാളില്‍ പാർട്ടി പ്രവർത്തരുടെ കൂറുമാറ്റത്തിനിടെ ബിജെപി ഓഫീസ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി പിടിച്ചെടുത്ത് ചുമരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ചു
മമത തന്നെയിറങ്ങി പാർട്ടി ഓഫീസ് തിരികെ പിടിക്കാൻ; നേരിട്ടെത്തി ചുമരിൽ പാര്‍ട്ടി ചിഹ്നവും വരച്ചു (വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാർട്ടി പ്രവർത്തരുടെ കൂറുമാറ്റത്തിനിടെ ബിജെപി ഓഫീസ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി പിടിച്ചെടുത്ത് ചുമരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ചു. നോര്‍ത്ത് 24 പര്‍ഗന ജില്ലയിലുള്ള ഓഫീസാണ് മമതയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. 

പര്‍ഗനയിലെ നൈഹിതിയില്‍ പ്രതിഷേധം നടത്തിയ ശേഷമാണ് മമത ബിജെപി ഓഫീസിലേക്കെത്തിയത്. ഓഫീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ശേഷം ചുമരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നെഴുതുകയും പാര്‍ട്ടിയുടെ ചിഹ്നം വരയ്ക്കുകയുമായിരുന്നു. മമത തന്നെയാണ് ചുമരില്‍ പാര്‍ട്ടിയുടെ ചിഹ്നം വരച്ചത്. 

പുതിയതായി തെരഞ്ഞെടുത്ത ബിജെപി എംപി അര്‍ജുന്‍ സിങിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ഓഫീസ് തങ്ങള്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ആയ അര്‍ജുന്‍ സിങ് പാര്‍ട്ടി വിട്ടപ്പോള്‍ ഓഫീസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. ബരാക്പുര്‍ മണ്ഡലത്തില്‍ നിന്ന് ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തിയാണ് അര്‍ജുന്‍ സിങ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പശ്ചിമ ബം​ഗാളിൽ വ്യാപക കൂറുമാറ്റമാണ് നടക്കുന്നത്. അതിനിടെ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചടക്കുന്നതില്‍ തൃണമൂലും ബിജെപിയും മത്സരിക്കുകയാണിപ്പോൾ. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് നോര്‍ത്ത് 24 പര്‍ഗനയിലെ തൃണമൂൽ ഓഫീസ് അര്‍ജുന്‍ സിങിന്റെ നേതൃത്വത്തിൽ ബിജെപി പിടിച്ചെടുത്തത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി എംഎല്‍എമാരടക്കം നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഈ നേതാക്കളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും തൃണമൂല്‍ ഓഫീസുകള്‍ ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com