ഭോപ്പാൽ : മാലെഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് വീണ്ടും ഒഴിഞ്ഞ് ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ. ആശുപത്രിയിൽ അഡ്മിറ്റാണെന്ന കാരണം കാണിച്ചാണ് പ്രജ്ഞ കോടതിയിൽ ഹാജരാകെ ഇരിക്കുന്നത്. ബിപി വളരെ കൂടുതലാണെന്നും അതിനാൽ ഭോപ്പാലിൽ നിന്ന് മുംബൈയിലേക്ക് എത്തിച്ചേരാൻ സാധിക്കില്ലെന്നുമാണ് അവർ അഭിഭാഷകൻ മുഖേനെ കോടതിയെ അറിയിച്ചത്.
ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രി അഡ്മിറ്റായെങ്കിലും വ്യാഴാഴ്ച രാവിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായി അവർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി മടങ്ങിയിരുന്നു. ഭോപ്പാലിലെ യോഗം കഴിയുമ്പോൾ തിരികെ ആശുപത്രിയിലെത്തുമെന്നാണ് അവരുടെ സഹായി വ്യക്തമാക്കിയത്.
കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രജ്ഞ നൽകിയ അപേക്ഷ നേരത്തേ കോടതി നിരസിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിങിനെ പരാജയപ്പെടുത്തിയാണ് മലെഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതയായ പ്രജ്ഞ ലോക്സഭയിലേക്ക് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ