മാലി: ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടാൻ ലോകസമൂഹം ഐക്യപ്പെടണമെന്നും മോദി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായ് മാലദ്വീപിലെത്തിയ പ്രധാനമന്ത്രി മോദി മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭീഷണിയല്ല, മുഴുവൻ സംസ്കാരത്തിനും ഭീഷണിയാണ്. ഇന്നത്തെ ഏറ്റവും വലിയ ഭീഷണി ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരവാദമാണ്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടാൻ ലോകസമൂഹം ഐക്യപ്പെടേണ്ട് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഭീകരവാദവും ചീത്ത ഭീകരവാദമെന്നും തരംതിരിക്കുന്ന തരത്തിലുള്ള തെറ്റുകൾ ആളുകൾ ആവർത്തിക്കുന്നത് നിരാശാജനകമാണ്. തലയ്ക്കു മുകളിൽ വെള്ളം എത്തിയിരിക്കുന്നു. ലോക നേതൃത്വത്തിന്റെ ഏറ്റവും കൃത്യമായ പരീക്ഷണം ഭീകരതയേയും തീവ്രവാദത്തെയും ചെറുക്കുക എന്നതാണ്- മോദി പറഞ്ഞു. മാലദ്വീപ് പാർലമെന്റ് വിദേശരാജ്യങ്ങളിലുള്ള പ്രതിഭകൾക്ക് നല്കുന്ന ഉന്നത ബഹുമതിയായ റൂൾ ഓഫ് നിഷാൻ ഇസുദുദീൻ മോദിക്ക് സമർപ്പിച്ചു
രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. അയൽരാജ്യങ്ങളുമായി നയതന്ത്ര ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായാണു രണ്ടു ദിവസത്തെ സന്ദർശനമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാലി വിമാനത്താവളത്തിൽ മോദിയെ വിദേശകാര്യമന്ത്രി അബ്ദുള്ള ഷ ഹീദ് സ്വീകരിച്ചു. തുടർന്ന് മോദി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
2018 നവംബറിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നത നേതാക്കളുമായി മോദി ചർച്ച നടത്തും. മാലദ്വീപിന്റെ സാമ്പത്തിക വികസനം, ജലവിതരണം, അഴുക്കുചാൽ നിർമാണം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും. ക്രിക്കറ്റ് നയതന്ത്രത്തിന് ഊന്നൽ നല്കുന്ന പദ്ധതി അവതരിപ്പിക്കും. കൊച്ചിയിൽനിന്നു മാലദ്വീപിലേക്ക് കപ്പൽയാത്ര സുഗമമാക്കാനുള്ള കരാറിലും ഒപ്പുവയ്ക്കുമെന്നറിയുന്നു.
തീരസംരക്ഷണത്തിനായി നിർമിച്ച റഡാർ സംവിധാനത്തിന്റെയും മാലദ്വീപ് ഡിഫൻസ് ഫോഴ്സിന്റെ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനകർമം മോദിയും മാ ലദ്വീപ് പ്രസിഡന്റും ചേർന്നു നിർവഹിക്കും. വിദേശകാര്യമന്ത്രി ഷാഹിദ്, മുൻ പ്രസിഡന്റ് മൈമൂൺ അബ്ദുൾ ഗയൂം എന്നിവരുമായി പ്രത്യേകം ചർച്ച ന ടത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ