ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് ഗവർണറായി ചുമതലയേൽക്കുമെന്ന വാർത്തകൾ തള്ളി സുഷമ സ്വരാജ്. ആന്ധ്രാ ഗവർണർ ആയി സുഷമ ചുമതല ഏൽക്കും എന്നതരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് വിശദീകരണം. വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നെന്നും ഇതാകാം അഭ്യൂഹങ്ങൾക്ക് കാരണമായതെന്നുമാണ് സുഷമയുടെ പ്രതികരണം.
ആന്ധ്രാ പ്രദേശ് ഗവർണറായി ചുമതലയേൽക്കുന്ന മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വാർത്തകൾ വന്നത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്ദ്ധന് ട്വീറ്റ് പിന്‍വലിച്ചു. ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം എൻഐഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇഎസ്എൽ നരസിംഹനാണ് ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ഗവർണർ.
മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. എസ് ജയശങ്കറാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ