ന്യൂഡൽഹി: കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ. ഡൽഹിയിലെ പാളം പ്രദേശത്ത് ഇന്ന് രേഖപ്പെടുത്തിയത് 48 ഡിഗ്രി സെൽഷ്യസ് ചൂടാണ്. രാജസ്ഥാനിലെ ചുരുവിൽ 50, ബാൻഡയിൽ 49.2, യുപിയിലെ അലഹാബാദിൽ 48.9, മധ്യപ്രദേശിലെ ഝാൻസിയിൽ 48.1 എന്നിങ്ങനെയാണ് ഇന്നത്തെ താപനില.
രണ്ടു ദിവസം കൂടി ചൂടുകാറ്റ് തുടരും. വരും ദിവസങ്ങളിലും ചൂടു തുടരാനാണു സാധ്യത. ജൂണ്‍ അവസാനം വരെ പല പ്രദേശങ്ങളിലും സാധാരണ സഹിക്കാവുന്നതിലും കൂടിയ ചൂട് അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
ജൂണ്‍ മാസത്തിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ കൂടിയ ചൂടാണ് ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളിലേതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ ചൂടാണു ഡൽഹിയിലെ പാളത്ത് രേഖപ്പെടുത്തിയത്. 1998 ജൂണിനു ശേഷം ആദ്യമായാണു പാളം പ്രദേശത്ത് 48 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്. 1998ലെ 48.4 ഡിഗ്രിയാണു ഇവിടെ റിക്കാർഡ്. സഫ്ദർജംഗ് അടക്കം നഗരത്തിന്റെ മിക്ക മേഖലകളിലും തിങ്കളാഴ്ചയും ചൊവാഴ്ചയും 45.6 ഡിഗ്രിയായിരുന്നു ചൂട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ