ഉത്തര്‍പ്രദേശില്‍  മാധ്യമപ്രവര്‍ത്തകനെ മൂത്രം കുടിപ്പിച്ചു, മഫ്തിയില്‍ എത്തിയ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദിച്ചു( വീഡിയോ) 

ഷാമിലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകനാണ് ദുരനുഭവം ഉണ്ടായത്
ഉത്തര്‍പ്രദേശില്‍  മാധ്യമപ്രവര്‍ത്തകനെ മൂത്രം കുടിപ്പിച്ചു, മഫ്തിയില്‍ എത്തിയ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദിച്ചു( വീഡിയോ) 

ലക്‌നൗ:  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ഷാമിലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകനാണ് ദുരനുഭവം ഉണ്ടായത്.

ന്യൂസ് 24 ചാനലിന്റെ ലേഖകന്‍ അമിത് ശര്‍മ്മയ്ക്ക് നേരെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ ഒരു സംഘം റെയില്‍വേ പൊലീസുകാര്‍ അഴിഞ്ഞാടിയത്. മഫ്തിയില്‍ എത്തിയ റെയില്‍വേ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചതായി അമിത് ശര്‍മ്മ പറയുന്നു. തന്നെ ചവിട്ടുകയും അസഭ്യം പറയുകയും ക്യാമറ തല്ലിതകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ തന്നെ തല്ലരുതെന്ന് അപേക്ഷിക്കുന്ന അമിത് ശര്‍മ്മയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

തുടര്‍ന്ന് അമിത്ശര്‍മ്മയെ സ്റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലാക്കി. ഇവിടെ വച്ച് വിവസ്ത്രനാക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായും അമിത് ശര്‍മ്മ ആരോപിക്കുന്നു. ട്രെയിന്‍ പാളം തെറ്റിയതിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് റെയില്‍വേ പൊലീസുകാരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും അമിത് ശര്‍മ്മ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് വിവിധ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും അമിത് ശര്‍മ്മയെ പൊലീസുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com