പട്‌ന: ബിഹാറില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പത് കുട്ടികള്‍. ഇന്നലെ മാത്രം ഇരുപത് കുട്ടികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ബീഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌കവീക്കം ബാധിച്ച കുട്ടികളില്‍ കൂടുതല്‍ പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം മരണറിപ്പോര്‍ട്ട് പുറത്ത് വരുന്ന സാഹചര്യത്തിലും 11 മരണം മാത്രമാണ് ആരോഗ്യ വകുപ്പ് സ്ഥരീകരിച്ചിട്ടുള്ളത്.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷവും ബീഹാറില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് കുട്ടികള്‍ മരിച്ചിരുന്നു.
സാഹചര്യം അതീവ ഗുരുതരമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് മസ്തിഷ്‌കവീക്കം. ഇത് പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് സാധാരണയായി ഈ പനി ബാധിക്കുക. പ്രളയം നേരിട്ട ബീഹാറിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള കുട്ടികളാണ് മരിച്ചവരില്‍ ഏറിയ പങ്കും. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ