ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക് മസാജ് സേവനം നൽകാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനത്തിനെതിരെ ബിജെപിയിൽ ഭിന്നത. ഇൻഡോർ എംപി ശങ്കർ ലാൽവാനി എതിർപ്പ് അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. സ്ത്രീകളുടെ സാന്നിധ്യത്തിൽ ട്രെയിനുകളിൽ മസാജ് സേവനം നൽകുന്നത് ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
174 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ പുതിയ പരിഷ്കരണം ഇന്ത്യന്‍ സംസ്‌കാരത്തിന് ചെരുന്നതല്ല.വൈദ്യസഹായവും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം യാത്രക്കാര്‍ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നും മസാജ് പോലുള്ള നിലവാരമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ പാടില്ല.തീര്‍ത്തും അനാവശ്യമായ പരിഷ്കരണത്തിനെതിരെ സ്ത്രീ സംഘടനകള്‍ പരാതിയുമായെത്തിക്കഴിഞ്ഞെന്നും ശങ്കര്‍ ലാല്‍വാനി മന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളിൽ സേവനം ആരംഭിക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി.
ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് റെയിൽവേ മസാജ് സേവനം നൽകുക. ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള ഗോൾഡ് കാറ്റഗറിയിലെ മസാജിന് 100 രൂപയാണ് നിരക്ക്. ഡയമണ്ട് കാറ്റഗറിയിലുള്ള മസാജിന് 200 രൂപയും ക്രീം ഉപയോഗിച്ചുള്ള പ്ലാറ്റിനം വിഭാഗത്തിലെ മസാജിന് 300 രൂപയും നൽകണം. 15 മുതൽ 20 മിനിട്ട് വരെയാണ് ട്രെയിനിൽ മസാജ് സേവനം ലഭ്യമാകുക.
ആകര്‍ഷണീയമായ പദ്ധതികളിലൂടെ യാത്രക്കാരുടെ എണ്ണ൦ കൂട്ടുകയും അതുവഴി റെയില്‍വേയുടെ വരുമാന൦ വര്‍ധിപ്പിക്കുകയുമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 90 ലക്ഷം രൂപ വരെ ഇതിലൂടെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ