''സര്‍, ഞാനോ മോദിയോ അല്ല, നിങ്ങളും ഭാര്യയും വിവാഹിതരാകാന്‍ കാരണം'': പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രകാശ് രാജ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
''സര്‍, ഞാനോ മോദിയോ അല്ല, നിങ്ങളും ഭാര്യയും വിവാഹിതരാകാന്‍ കാരണം'': പ്രകാശ് രാജ്

ശ്മീരിലെ  ഹോട്ടലില്‍ താമസിക്കുന്നതിനിടെ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രകാശ് രാജ്. താന്‍ മോദിയെ വിമര്‍ശിച്ചതിനാല്‍ തന്റെ കൂടെ ഫോട്ടോ എടുത്ത യുവതിയോട് ആ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ അവരുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടതിനെ കുറിച്ചാണ് പ്രകാശ് രാജ് പറയുന്നത്. 

തന്റെ കൂടെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയും അവരുടെ മകളും തന്നെ സമീപിച്ചുവെന്നും എന്നാല്‍ ഫോട്ടോ എടുത്തതിനു ശേഷം അത് നീക്കം ചെയ്യാന്‍ യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും പ്രകാശ് രാജ് പറയുന്നു. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് മോദിയെ വിമര്‍ശിച്ചത് കൊണ്ട് മാത്രം തനിക്ക് അനുഭവിക്കേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രകാശ് രാജ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മോദി മൗനം പാലിച്ചുവെന്നും ഒരു യഥാര്‍ഥ ഹിന്ദുവിന് ഇത്തരം കൃത്യങ്ങളോട് ഇങ്ങനെ പ്രതികരിക്കാനാവില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. 

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് മോദിയുടെ ഹുഹയില്‍ നിന്നുള്ള ചിത്രങ്ങളെ വിമര്‍ശിച്ചും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. അതും അദ്ദേഹത്തെ മോദി ഭക്തരുടെ ശത്രുവാക്കിത്തീര്‍ത്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്ററില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും അദ്ദേഹം പരാജയപ്പെട്ടു.

പ്രകാശ് രാജിന്റെ ട്വീറ്റില്‍ നിന്ന്

കശ്മീരിലെ ഗുല്‍മാര്‍ഗിലെ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങവെ ഒരു സ്ത്രീയും കുട്ടിയും എന്നോടൊപ്പം ഒരു സെല്‍ഫി ആവശ്യപ്പെട്ട് വന്നു. ഞാന്‍ സെല്‍ഫിയില്‍ അവര്‍ക്കൊപ്പം നിന്നു. അവര്‍ക്കത് വലിയ സന്തോഷമാവുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് അവരുടെ ഭര്‍ത്താവ് ഇടപെട്ട് ആ സെല്‍ഫി നീക്കം ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. ഞാന്‍ മോദിയുടെ ആശയങ്ങളോട് എതിര്‍ത്തു നിന്നതിനാണ് അത്. ചുറ്റുമുണ്ടായിരുന്ന വിനോദസഞ്ചാരികളെല്ലാം അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സ്ത്രീ കരച്ചിലായി.

ഞാന്‍ അയാളെ അടുത്തു വിളിച്ചു. എന്നിട്ടു പറഞ്ഞു. സര്‍..ഞാനോ മോദിയോ അല്ല താങ്കളും താങ്കളുടെ ഭാര്യയും വിവാഹിതരാകാന്‍ കാരണം. അവര്‍ നിങ്ങള്‍ക്ക് ഈ ഭാഗ്യവതിയായ മകളെ തന്നു.. നല്ലൊരു ജീവിതം നിങ്ങളോടൊത്ത് പങ്കു വെച്ചു.. നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ അവര്‍ മാനിക്കുന്നതു പോലെ അവരുടേത് നിങ്ങളും മാനിക്കുക.. വെക്കേഷന്‍ നന്നയായിരിക്കട്ടെ.. അയാള്‍ ഒന്നും പറയാതെ നിന്നു. ഹൃദയത്തില്‍ വിങ്ങലുമായാണ് ഞാന്‍ പടിയിറങ്ങിയത്. അയാള്‍ ഫോട്ടോ നീക്കം ചെയ്യുമായിരിക്കാം.. ഇല്ലായിരിക്കാം.. പക്ഷേ അവരുടെ മുറിവ് മായ്ക്കാന്‍ അയാള്‍ക്കാകുമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com