കോൽക്കത്ത: മുൻ മിസ് ഇന്ത്യ യൂണിവേഴ്സും മിസ് യൂണിവേഴ്സ് മത്സരാർഥിയുമായ മോഡൽ ഉഷോഷി സെൻഗുപ്തയ്ക്കു നേരെ ആക്രമണം. ഊബർ കാറിൽ സഞ്ചരിക്കവെ ഒരു സംഘം ചെറുപ്പക്കാരാണ് ഉഷോഷിക്ക് നേരെ ആക്രമണം നടത്തിയത്. ഡ്രൈവരെ മര്‍ദ്ദിച്ച സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ഉഷോഷിയെ പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രവും ഉഷോഷി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുമുണ്ട്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ രാത്രി 11.40-ഓടെ ബൈക്കിൽ എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് ഉഷോഷി പറയുന്നത്. "ആക്രമണത്തിനിടെ സമീപത്തെ പൊലീസ് പോസ്റ്റിലെത്തി പരാതിപ്പെട്ടെങ്കിലും ഇതു തങ്ങളുടെ അധികാര പരിധിയല്ലെന്നായിരുന്നു മറുപടി. ഇതോടെ ഞാൻ അവരോട് യാചിക്കാൻ തുടങ്ങി. ഒടുവിൽ പൊലീസ് എത്തിയപ്പോൾ അവരെ തള്ളിമാറ്റി അക്രമിസംഘം അവിടെനിന്ന് പോയി. അടുത്ത ദിവസം പരാതി നൽകാമെന്നു നിശ്ചയിച്ച് സഹപ്രവർത്തകനെ ഇറക്കുന്നതിനായി വാഹനം എടുത്തു. പക്ഷെ അവിടെയും അക്രമികൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. കാറിന് നേരെ കല്ലെറിഞ്ഞ ഇവർ എന്നെ പുറത്തേക്ക് വലിച്ചിറക്കി ഫോണ്‍ നശിപ്പിക്കാൻ ശ്രമിച്ചു. എന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. ഇതോടെ അവർ വീണ്ടും പിൻവാങ്ങി".
"വീടിനു തൊട്ടടുത്തു നടന്നതുകൊണ്ടുതന്നെ ഞാൻ എന്റെ അച്ഛനെയും സഹോദരിയേയും വിളിച്ചുവരുത്തി. അവരോടൊപ്പം ചാരു മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. ആദ്യസംഭവം നടന്നത് ഭവാനിപോർ സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാനാമ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ബഹളംവച്ചതോടെയാണ് പരാതി സ്വീകരിക്കാൻ സമ്മതിച്ചത്. എന്നാൽ ഊബർ ഡ്രൈവറുടെ പരാതി സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഒരേ സംഭവത്തിൽ രണ്ട് എഫ്ഐആർ സ്വീകരിക്കില്ലെന്നാണ് പൊലീസ് പറഞ്ഞത്",ഉഷോഷി ഫേസ്ബുക്കില്‍ കുറിച്ചു.
താന്‍ ഈ നഗരത്തെയും രാജ്യത്തെയും ആണ് പ്രതിനിധീകരിക്കുന്നതെന്നും ഇത്തരം സാഹചര്യത്തില്‍ ജീവിക്കാന്‍ പേടിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുമാണ് താന്‍ നില്‍ക്കുന്നതെന്നും ഉഷോഷി കുറിച്ചു.
ഉഷോഷി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായതോടെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതിനോടകം ഏഴ് പേരെ അറസ്റ്റ് ചെയ്തെന്നും പരാതി സ്വീകരിക്കാത്തതിൽ ഉന്നതതല അന്വേഷണത്തിനു കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ടെന്നും ട്വിറ്ററിൽ പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ