ന്യൂഡല്‍ഹി: എംപിമാരുടെ സത്യപ്രതിജ്ഞ തുടർന്ന ലോക്‌സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും വിവാദങ്ങളും കളം നിറഞ്ഞു. ബിജെപി എംപിമാരുടെ ജയ് ശ്രീറാം വിളികളും വന്ദേമാതരം വിളികളും പ്രതിപക്ഷ എംപിമാര്‍ ചെറുക്കുന്ന കാഴ്ചയാണ് രണ്ടാം ദിനത്തിൽ കണ്ടത്. എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്താണ് ബിജെപി എംപിമാര്‍ ജയ് ശ്രീറാം വിളികള്‍ നടത്തിയത്.
ബിജെപി എംപിമാരുടെ വന്ദേമാതരം വിളികള്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്‍ ബർഖ് രംഗത്തെത്തിയത് വലിയ വിവാദമായി. വന്ദേമാതരം വിളിക്കാന്‍ തനിക്ക് പറ്റില്ലെന്നായിരുന്നു ഷഫീഖുര്‍ റഹ്മാന്‍ ലോക്‌സഭയില്‍ പറഞ്ഞത്. വന്ദേമാതരം ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നും അത് പിന്തുടരാന്‍ സാധിക്കില്ലെന്നും ഷഫീഖുര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന സിന്ദാബാന്ദ് എന്നും ഷഫീഖുര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ബിജെപി എംപിമാരെ പ്രകോപിപ്പിച്ചു. അവര്‍ വീണ്ടും ഷഫീഖുറിനെതിരെ ‘ജയ് ശ്രീറാം’ വിളികളും വന്ദേമാതരം വിളികളും നടത്തി.
ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്നുള്ള എംപിയാണ് ഷഫീഖുര്‍ റഹ്മാന്‍. 2013ല്‍ ലോക്‌സഭയില്‍ വന്ദേ മാതരം പ്ലേ ചെയ്തപ്പോള്‍ അന്ന് ഷഫീഖുര്‍ റഹ്മാന്‍ പ്രതിഷേധിച്ച് സഭ വിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ