20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് മുഖ്യമന്ത്രി;വേണ്ടെന്ന് തമിഴ്‌നാട്

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചെങ്കിലും തമിഴ്‌നാട് വേണ്ടെന്ന് പറഞ്ഞെന്ന് മുഖ്യമന്ത്രി
20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് മുഖ്യമന്ത്രി;വേണ്ടെന്ന് തമിഴ്‌നാട്

തിരുവനന്തപുരം: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചെങ്കിലും തമിഴ്‌നാട് ഗവണ്‍മെന്റ് വേണ്ടെന്ന് പറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് നമ്മുടെ ഓഫീസ് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം- അദ്ദേഹം പറഞ്ഞു. 

ചരിത്രത്തിലെ ഏറ്റവും വരള്‍ച്ചയാണ് തമിഴ്‌നാട്ടില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലാണ് ഏറ്റവും വലിയ ജലക്ഷാമം അനുഭവപ്പെടുന്നത്. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി.  

നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ളശുദ്ധീകരണകേന്ദ്രങ്ങളില്‍നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും കടലൂര്‍ ജില്ലയിലെ വീരാനം തടാകത്തില്‍നിന്നുള്ള 150 ദശലക്ഷം ലിറ്റര്‍ വെള്ളവുമാണു നഗരത്തില്‍ ഒന്നിടവിട്ടദിവസങ്ങളില്‍ വിതരണംചെയ്യുന്നത്. 580 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണംചെയ്യുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. ാധ്യമങ്ങള്‍ വിഷയം പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com