എന്‍ടി രാമറാവുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ചിത്രങ്ങള്‍ ഇനി വേണ്ട, പകരം ജഗന്റെ ഫോട്ടോ; ബഹളം ( വീഡിയോ)

ആന്ധ്രാപ്രദേശില്‍ ടിഡിപി സ്ഥാപക നേതാവ് എന്‍ടി രാമറാവുവിന്റെയും മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെയും ചിത്രങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
എന്‍ടി രാമറാവുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ചിത്രങ്ങള്‍ ഇനി വേണ്ട, പകരം ജഗന്റെ ഫോട്ടോ; ബഹളം ( വീഡിയോ)

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ടിഡിപി സ്ഥാപക നേതാവ് എന്‍ടി രാമറാവുവിന്റെയും മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെയും ചിത്രങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പകരം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗ്‌മോഹന്‍ റെഡ്ഡിയുടെ ചിത്രം സ്ഥാപിച്ചത് ഉള്‍പ്പെടെയുളള നടപടികള്‍ നഗരസഭ കൗണ്‍സിലിനെ പ്രക്ഷുബ്ധമാക്കി.വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ ചിത്രങ്ങളുടെ പേരിലായിരുന്നു തര്‍ക്കം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ആന്ധ്രാപ്രദേശില്‍ നടന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗ് മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് എന്‍ ടി രാമറാവുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ചിത്രങ്ങള്‍ നീക്കുകയും പകരം വൈ എസ് ജഗ് മോഹന്‍ റെഡ്ഡിയുടെ ചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തത്. 

എന്നാല്‍ ഉദ്യോഗസ്ഥരുടെ നടപടിയെ എതിര്‍ത്ത് മേയര്‍ കൊരേരു ശ്രീധര്‍ രംഗത്തുവന്നു. തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി. കൗണ്‍സില്‍ ഹാളിലെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ നടത്തിയ ഇടപെടലിനെതിരെ വൈ എസ്ആര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മേയറുടെ പീഠത്തിന് ചുറ്റും തടിച്ചുകൂടിയ കൗണ്‍സിലര്‍മാര്‍ എന്‍ ടി രാമറാവുവിന്റെ ചിത്രം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ , മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ചിത്രവും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com