മുഖ്യമന്ത്രി ആയാലും വെള്ളം വെറുതെ തരാനാകില്ലെന്ന് നഗരസഭ ; വിഐപി കുടിശികക്കാരുടെ പട്ടികയിൽ 18 മന്ത്രിമാരും
മുംബൈ: മുഖ്യമന്ത്രി അടക്കം കുടിവെള്ളത്തിന് വിഐപി കുടിശികക്കാരായവരുടെ പട്ടിക പുറത്തുവിട്ട് നഗരസഭ. ബ്രിഹൻ മുംബൈ കോർപ്പറേഷനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയായ "വർഷ' ബംഗ്ലാവിനെ കുടിശികക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ബംഗ്ലാവിലേക്ക് വെള്ളം നൽകിയ ഇനത്തിൽ 7,44,981 രൂപയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളത്.
മുഖ്യമന്ത്രിക്ക് പുറമെ 18 ഓളം മന്ത്രിമാരും വിഐപി കുടിശികക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ധനമന്ത്രി സുധീർ മുൻഗതിവാർ,ഗതാഗത മന്ത്രി ദിവാകർ റാവത്ത്, ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെ, മന്ത്രിമാരായ ആശിഷ് ഷേലാർ, ഏകനാഥ് ഷിൻഡെ, സുഭാഷ് ദേശായ്, ചന്ദ്രശേഖർ ഭവൻകുളെ, മഹാദേവ് ജൻകാർ തുടങ്ങിയവർ കുടിശികക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
സുധീർ മുൻഗതിവാർ 4,45, 055 രൂപയാണ് അടയ്ക്കാനുള്ളത്. റാവത്ത്1,61,719 രൂപയും കുടിശിക വരുത്തിയിട്ടുണ്ട്. മന്ത്രിമാരുടെ ബംഗ്ലാവിന് പുറമെ, സർക്കാർ ഗസ്റ്റ് ഹൗസായ സഹ്യാദ്രിയിലേക്ക് വെള്ളം നൽകിയതിന്, 12,04,390 രൂപയും അടയ്ക്കാനുണ്ടെന്ന് വിവരാവകാശ പ്രവർത്തകനായ ഷക്കീൽ അഹമ്മദ് ഷെയ്ഖിന് നൽകിയ മറുപടിയിൽ നഗരസഭ അറിയിച്ചു. എത്രയും വേഗം വെള്ളത്തിന്റെ ബില്ല് അടയ്ക്കണമെന്നും അല്ലാത്തപക്ഷം തുടർന്ന് വെള്ളമെത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ