യുപിക്കു പിന്നാലെ ബിഹാറിലും ബിജെപി വിരുദ്ധ സഖ്യം പൊളിയുന്നു; ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ്

സിപിഎമ്മിനെ സഖ്യത്തില്‍നിന്ന് ഒഴിവാക്കിയത് തെറ്റായിപ്പോയി. ഇതു മനസിലാക്കുന്നതിനുള്ള പാകത ആര്‍ജെഡി നേതൃത്വത്തിന് ഇല്ലെന്ന് മന്‍ജി
മഹാസഖ്യ രൂപീകരണ വേളയില്‍ നേതാക്കള്‍ (ഫയല്‍)
മഹാസഖ്യ രൂപീകരണ വേളയില്‍ നേതാക്കള്‍ (ഫയല്‍)

പറ്റ്‌ന: ഉത്തര്‍പ്രദേശിനു പിന്നാലെ ബിഹാറിലും ബിജെപിക്കെതിരെ രൂപം കൊണ്ട രാഷ്ട്രീയ സഖ്യത്തിന് അന്ത്യമാവുന്നു. രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും ആര്‍എസ്എസ്പിയും വിഐപിയും രൂപം കൊടുത്ത സഖ്യം തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്നാണ് സൂചനകള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി ബിജെപിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍ജെഡി സഖ്യത്തിനു രൂപം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഖ്യത്തിനായിരുന്നില്ല. ഇതോടെ ഘടക കക്ഷികള്‍ പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്തുവന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കണമെന്ന ആവശ്യവുമായി നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിങ് രംഗത്തുവന്നു. അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ഇനി ശ്രമിക്കേണ്ടത് എന്നാണ് സദാനന്ദ സിങ് പറയുന്നത്. 

സിപിഎമ്മിനെ സഖ്യത്തിന് പുറത്തുനിര്‍ത്തിയതിന് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ രാം മന്‍ജി ആര്‍ജെഡിയെ കുറ്റപ്പെടുത്തി. സിപിഎമ്മിനെ സഖ്യത്തില്‍നിന്ന് ഒഴിവാക്കിയത് തെറ്റായിപ്പോയി. ഇതു മനസിലാക്കുന്നതിനുള്ള പാകത ആര്‍ജെഡി നേതൃത്വത്തിന് ഇല്ലെന്ന് മന്‍ജി പറഞ്ഞു.

പ്രളയം വരുമ്പോള്‍ പല തരത്തിലുള്ള മൃഗങ്ങള്‍ ഒരേ മരത്തില്‍ കയറുന്നതു പോലെയാണ് മഹാസഖ്യമെന്ന് മന്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പിനു വേണ്ടിയാണ് എല്ലാവരും ഒന്നിച്ചത്. ഇനി എല്ലാവരും അവരവരുടെ വഴിക്കു പോവണമെന്നും മന്‍ജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com